വഞ്ചകരെ പുറത്താക്കി പാർട്ടി വീണ്ടെടുക്കും, ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തിൽ പറയുന്നത്.
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജയിൽ മോചനത്തിന് പിന്നാലെ അണ്ണാഡിഎംകെയില്‍ പോരും പൊട്ടിത്തെറിയും കനക്കുന്നു. അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്ന് ശശികലപക്ഷം ആവർത്തിക്കുന്നതിനിടെ വഞ്ചകരെ പുത്താക്കിപാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിൽ മുഖപ്രസംഗം. ജയലളിത വളർത്തിയ പാർട്ടിയെ വിശ്വസ്തർ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തിൽ പറയുന്നത്.
ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വത്തിന്‍റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അനുകൂലികളും രംഗത്തെത്തി. ഇതോടെയാണ് അണ്ണാഡിഎംകെയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്.
