തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, നടൻ വിജയിയുടെ തമിഴക വെട്രി കഴകം സാങ്കേതികവിദ്യയുടെ സഹായത്തോടെ അദ്ദേഹത്തിൻ്റെ 'ഹോളോഗ്രാം' പതിപ്പിനെ രംഗത്തിറക്കിയിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും വിജയിക്ക് നേരിട്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ നൂതന പരീക്ഷണം. വിസിലിന് വോട്ട് ചോദിക്കുന്ന വിജയിയുടെ ഹോളോഗ്രാം രൂപം ജനങ്ങളിൽ വലിയ കൗതുകമുണർത്തുന്നുണ്ട്.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വിജയിക്ക് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയിയുടെ 'ഹോളോഗ്രാം' പതിപ്പിനെയാണ് പാർട്ടി പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ നൂതന പരീക്ഷണം ആദ്യമായി ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത്.

പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം വിജയിയുടെ ലൈഫ് സൈസ് ത്രി ഡി ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരിൽ വലിയ കൗതുകമുണ്ടാക്കുന്നുണ്ട്. 'നിങ്ങൾ വിസിൽ അടിക്കാൻ തയ്യാറാണോ?' എന്ന് ചോദിച്ചുകൊണ്ട് ടിവികെയുടെ ചിഹ്നമായ വിസിലിന് വോട്ട് ചോദിക്കുന്ന വിജയിയുടെ ഹോളോഗ്രാം രൂപം ജനക്കൂട്ടത്തെ ആകർഷിക്കുകയാണ്. തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രന്‍റെ നേതൃത്വത്തിൽ, എഐ വിദ്യാർത്ഥിയായ പ്രവീണിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ഈ ഡിജിറ്റൽ രൂപം വികസിപ്പിച്ചെടുത്തത്.

എല്ലാ മണ്ഡലങ്ങളിലും തന്‍റെ സാന്നിധ്യം ഉറപ്പാക്കാൻ വിജയ് നേരിട്ടെത്തുന്നത് അസാധ്യമായതിനാലാണ് ഇത്തരമൊരു 'ഡിജിറ്റൽ ഒമ്നിപ്രസൻസ്' (ഒരേസമയം എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കൽ) പരീക്ഷിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഹോളോഗ്രാമിന് പുറമെ, വിജയിയുടെ പ്രതിമകളും വിജയിയോട് സാമ്യമുള്ള വ്യക്തികളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇത്തരം വിചിത്രമായ പ്രചാരണ രീതികൾ സജീവമാണ്. ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, വിജയിയുടെ ഈ ഡിജിറ്റൽ തന്ത്രം വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.