വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യൻ സൈന്യവുമായി പാകിസ്ഥാൻ ധാരണയിലെത്തിയതിന് ശേഷവും അതിർത്തിയിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷമാണ് സംഭാഷണം നടന്നത്.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണിൽ സംസാരിച്ചു. യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്നും ആരുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചല്ലെന്നും ഡോവൽ അറിയിച്ചു. വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യൻ സൈന്യവുമായി പാകിസ്ഥാൻ ധാരണയിലെത്തിയതിന് ശേഷവും അതിർത്തിയിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷമാണ് സംഭാഷണം നടന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്ത്യ തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. യുദ്ധം ഇന്ത്യയുടെ തെരഞ്ഞെടുപ്പല്ല, ആരുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചല്ല സൈനിക നടപടി ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് പ്രതിജ്ഞാബദ്ധരായിരിക്കും. എത്രയും വേഗം പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡോവൽ പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി വാങ് യി ഫോണിൽ അറിയിക്കുകയും മേഖലയിലെ സമാധാനത്തെയും സ്ഥിരതയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും ചൈനയുടെ അയൽക്കാരാണെന്നും മേഖലയിലെ സമാധാനം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നും അത് വിലമതിക്കപ്പെടേണ്ടതാണെന്നും വാങ് യി പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുപക്ഷവും ശാന്തത പാലിക്കാനും സംയമനം പാലിക്കാനും, സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന നീക്കത്തെ ചൈന പിന്തുണയ്ക്കുന്നുവെന്നും വാങ് കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ ആശങ്ക ഡോവൽ അറിയിച്ചതായി ചൈനീസ് പ്രസ്താവനകൾ പറയുന്നു.


