കേരളത്തിന്റെ വാഗ്ദാനം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; പ്രത്യേക നിയമസഭാ സമ്മേളനം ചേരും
അഴിമതിക്ക് സാധ്യതയില്ലാത്തത് കൊണ്ടാണ് കേരളത്തിന്റെ സഹായ വാഗ്ദാനം തമിഴ്നാട് സർക്കാർ നിരസിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു.
ചെന്നൈ: കേരളം നൽകാമെന്നേറ്റ കുടിവെള്ളം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. അഴിമതിക്ക് സാധ്യതയില്ലാത്തതു കൊണ്ടാണ് കേരളത്തിന്റെ സഹായവാഗ്ദാനം തമിഴ്നാട് സർക്കാർ നിരസിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ചതിനെതിരെയാണ് തമിഴ്നാട് സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്. തമിഴ്‌നാടിന്റെ ദുരവസ്ഥ കണ്ടാണ് കേരളം സഹായത്തിന് തയ്യാറായത്. ജോലാർപേട്ടിൽ നിന്ന് വെള്ളം കൊണ്ട് വരാനുള്ള നീക്കം അഴിമതി നടത്താൻ മാത്രമാണ്. കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് ശാശ്വതപരിഹാരമെന്നും സ്റ്റാലിൻ പറഞ്ഞു.