വീട്ടിലിരുന്ന തണ്ണിമത്തൻ നുരഞ്ഞു പൊങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ ഗൗരവ് തനേജ. ചൂട് കാരണം പഴത്തിനുള്ളിൽ ഫെർമെന്റേഷൻ നടന്നതാകാമെന്നും രാസവസ്തുക്കളുടെ സാന്നിധ്യമാകാമെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. മുംബൈയിൽ തണ്ണിമത്തൻ കഴിച്ച് ഒരു കുടുംബം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
വേനൽക്കാലമായതിനാൽ എല്ലാവരുടെയും വീട്ടിലെ ഫ്രിഡ്ജിലും വഴിയരികിലും കടകളിലും ഒക്കെ വളരെ സാധാരണയായി കാണുന്ന ഒന്നാണ് തണ്ണിമത്തൻ. എന്നാൽ തണ്ണിമത്തനിൽ നിന്ന് നുരയും പതയും പൊങ്ങി വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത യൂട്യൂബറും വ്ലോഗറുമായ ഗൗരവ് തനേജ പങ്കുവെച്ച ഒരു വീഡിയോ വലിയ ചർച്ചയാകുകയാണ്. ‘ഫ്ലയിംഗ് ബീസ്റ്റ്’ എന്ന തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തനിൽ നിന്ന് അസാധാരണമായി നുര പൊങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.


തലേ ദിവസം ഭാര്യ റിതു രാത്രി ഭക്ഷണത്തിനായി വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തണ്ണിമത്തനാണ് അടുത്ത ദിവസം നുരഞ്ഞു പൊങ്ങിയതെന്ന് തനേജ വിശദീകരിക്കുന്നു. വാങ്ങിയത് വലിയ തണ്ണിമത്തൻ ആയിരുന്നതിനാൽ ഫ്രിഡ്ജിൽ വക്കാൻ സ്ഥലമില്ലാതെ അടുക്കളയിൽ തന്നെ വെച്ചതാണെന്ന് അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തണ്ണിമത്തനിൽ നിന്ന് നുരയും പതയും വന്നു തുടങ്ങി. രാവിലെ പൂജ കഴിഞ്ഞ് 9.45ഓടെ വീട്ടിലെത്തിയപ്പോഴും തണ്ണിമത്തനിൽ നിന്ന് നുര പുറത്തുവരുന്നുണ്ടായിരുന്നുവെന്നും തനേജ വീഡിയോയിലൂടെ പറയുന്നു. രാവിലെ മുതൽ രാത്രി വരെ നുര പൊങ്ങുന്നത് കണ്ടപ്പോൾ തണ്ണിമത്തൻ വാങ്ങിയ കടയുടമയെ സമീപിച്ചുവെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ തണ്ണിമത്തനിൽ രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്നും ഉള്ളിൽ ഗ്യാസ് രൂപപ്പെട്ടതാകാമെന്നും കടയുടമ വിശദീകരിച്ചതായി തനേജ പറയുന്നു.
സോഷ്യൽ മീഡിയയിൽ ചർച്ച
വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. പലരും കീടനാശിനികളോ രാസവസ്തുക്കളോ കാരണം ഇത്തരമൊരു അവസ്ഥ ഉണ്ടായതാകാമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ചിലർ അതിശക്തമായ ചൂട് കാരണം പഴത്തിനുള്ളിൽ ബാക്ടീരിയ വളർന്ന് ഫെർമെന്റേഷൻ നടന്നതാകാമെന്ന അഭിപ്രായവും പങ്കുവെക്കുന്നു. ചൂട് കൂടുതലായതിനാൽ പഴത്തിനുള്ളിലെ പഞ്ചസാര ബാക്ടീരിയ വിഘടിപ്പിക്കുകയും അതിലൂടെ ഗ്യാസ് രൂപപ്പെടുകയും ചെയ്തതാകാം എന്നതാണ് വീഡിയോക്ക് താഴെയുള്ള ഒരു കമന്റ്.
അതേ സമയം, മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ കൂടുതൽ ശ്രദ്ധ നേടുന്നത്. ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് സംശയിച്ചെങ്കിലും പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനയിൽ എലി വിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരിച്ചവരുടെ ശരീരത്തിലും തണ്ണിമത്തനിലും ഇതേ രാസവസ്തുവിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ വിഷം അബദ്ധത്തിൽ കലർന്നതാണോ അതോ മനപ്പൂർവം ചേർത്തതാണോ എന്നതിലും അന്വേഷണം തുടരുകയാണ്.


