Asianet News MalayalamAsianet News Malayalam

'സ്വാഗതം, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ', റഫാലിനെ വരവേറ്റ് സൈന്യം

ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടക്കവെ റഫാലിനോട് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം മുഴങ്ങി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. 

welcome to rafale aircrafts to indian airspace
Author
New Delhi, First Published Jul 29, 2020, 2:18 PM IST

ദില്ലി/ മുംബൈ: രാജ്യത്തിന് അഭിമാനമായി അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തി. ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. ''ഡെൽറ്റ 63, Good Luck And Happy Hunting'', എന്ന് റഫാലിൽ നിന്ന് മറുപടി തിരികെയെത്തി. ഇന്ത്യൻ സൈന്യത്തിന് ഇത് അഭിമാനനിമിഷം. 

റഫാലിനെ വരവേൽക്കുന്ന ആ ഓഡിയോ സന്ദേശം കേൾക്കാം:

മുംബൈ വ്യോമമേഖലയിലൂടെ വൻവേഗത്തിൽ പറക്കുന്ന യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാലയിലുള്ള സൈനികവിമാനത്താവളത്തിലേക്കാണ് പോകുന്നത്. നാല് റഫാൽ യുദ്ധവിമാനങ്ങളാണ് ആദ്യഘട്ടമായി ഇന്ത്യയിലേക്ക് പറന്നെത്തിയത്. അകമ്പടിയായി രണ്ട് സുഖോയ് Su-30 MKI യുദ്ധവിമാനങ്ങളുമുണ്ട്. 

വിദഗ്ധനായ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്‍റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാൽ എത്തുന്നത്. ഐഎൻഎസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ നൽകിയ ജലസല്യൂട്ടിന് ശേഷം, അംബാലയിലെ സൈനികവ്യോമത്താവളത്തിലാകും റഫാൽ യുദ്ധവിമാനങ്ങൾ പറന്നിറങ്ങുക. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങൾ ഇന്ത്യയുടെ സൈന്യത്തിന്‍റെ സ്വന്തമാകും. 

റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നൽകിയത്.

''സ്വർണ്ണക്കൂരമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമായിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ. അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യുഎഇയിൽ ഇടയ്ക്ക് നിർത്തിയതൊഴിച്ചാൽ തുടർച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാൽ. അതേസമയം, അംബാലയിൽ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. 

Follow Us:
Download App:
  • android
  • ios