വാങ്കഡെയില്‍ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് ജഡ്ജും കുടുംബവും പോയത്.
മുംബൈ: ഐപിഎൽ മത്സരത്തിനിടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഫോണ്‍ മോഷണം പോയി. വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ജഡ്ജിന്‍റെ ഐ ഫോണ്‍ ആണ് നഷ്ടമായതെന്ന് പൊലീസ് അറിയിച്ചു. വാങ്കഡെയില്‍ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് ജഡ്ജും കുടുംബവും പോയത്.
സൗത്ത് മുംബൈയിലെ ഒരു കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വ്യാഴാഴ്ച വൈകുന്നേരം ഭാര്യ, മകൻ, മറ്റ് ബന്ധുക്കൾ എന്നിവരോടൊപ്പം ഗേറ്റ് നമ്പർ 4 ലൂടെ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോളാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
തിക്കിനും തിരക്കിനുമിടയിൽ ആരോ അദ്ദേഹത്തിന്‍റെ ഐഫോൺ 14 മോഷ്ടിച്ചുവെന്നാണ് പരാതി. ഫോൺ നഷ്ടപ്പെട്ടതായി മനസിലായതിന് ശേഷം അദ്ദേഹം ഓൺലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
