നിയമസഭയിലെ മിന്നുംജയവുമായി തൃണമൂൽ, 2019ലെ കുതിപ്പ് തുടരാൻ ബിജെപി; ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് മൂന്നിടത്ത്
ബംഗാളിലെ വടക്കൻ മേഖലകളായ കൂച്ച് ബിഹാർ, ആലിപൂര്‍ദുവാറസ്‍, ജയ്‍പാല്‍ഗുരി മണ്ഡലങ്ങളിലാണ് അദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്
കൊൽക്കത്ത: മൂന്ന് മണ്ഡലങ്ങളിലാണ് പശ്ചിമ ബംഗാളില്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലെ കുതിപ്പ് തുടരാൻ ബിജെപി ശ്രമിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് തൃണമൂലിന് കരുത്താകുന്നത്.
ബംഗാളിലെ വടക്കൻ മേഖലകളായ കൂച്ച് ബിഹാർ, ആലിപൂര്‍ദുവാറസ്‍, ജയ്‍പാല്‍ഗുരി മണ്ഡലങ്ങളിലാണ് അദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂച്ച്ബിഹാർ ബിജെപിക്ക് വലിയ മേല്‍ക്കെ ഉള്ള മണ്ഡലമാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കൂച്ച് ബിഹാറിലെ 5 സീറ്റുകളിലും ബിജെപി വിജയം നേടി. രണ്ട് സീറ്റില്‍ മാത്രമായിരുന്നു തൃണമൂല്‍ വിജയം. കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക് മത്സരിക്കുന്ന മണ്ഡലത്തില്‍ വിജയം നേടുകയെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്. മോദി സർക്കാരിന്‍റെ വികസന നേട്ടങ്ങളും മമത ബാനർജിയുടെ വികസന നേട്ടങ്ങളുമാണ് കൂച്ച്ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍. 35 ശതമാനമാത്തോളം ഉള്ള രാജ്ബാൻഷി വിഭാഗക്കാരാണ് ഇവിടുത്തെ നിർണായക ഘടകം. ജഗ്ദീഷ് ചന്ദ്ര ബസുനിയ ആണ് തൃണമൂല്‍ സ്ഥാനാർത്ഥി. ഇന്ത്യ സഖ്യത്തിലാണെങ്കിലും കോണ്‍ഗ്രസും ഫോര്‍വേർഡ് ബ്ലോക്കും ഇവിടെ സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ആലിപൂർദുവാറസ് ബിജെപിയുടെ ശക്തികേന്ദ്രമാണ്. നിയമസഭയില്‍ 7 ല്‍ ആറ് സീറ്റുകളിലും ബിജെപി വിജയം നേടിയ മണ്ഡലം. 2019 ല്‍ രണ്ടരലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി ബിജെപി വിജയം നേടിയ മണ്ഡലം. സിറ്റിങ് എംപിയെ മാറ്റിപരീക്ഷിക്കുന്ന ഇവിടെ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മോദി ഇടപെട്ടതിലൂടെ പരിഹരിക്കാനായി എന്നതാണ് ബിജെപിയുടെ ആശ്വാസം. സൗരവ് ചക്രബർത്തി ആണ് ഇവിടെ തൃണമൂല്‍ സ്ഥനാർത്ഥി. കോണ്‍ഗ്രസ് ഇടത് സഖ്യത്തില്‍ നിന്ന് ആർഎസ്‍പിയാണ് ഇവിടെ മത്സരിക്കുന്നത്.
ജല്‍പായ്‍ഗുരി ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെയാണ്. ദുരിതാശ്വാസ പ്രവർത്തനവും വികസനവുമാണ് ഇവിടെ ചർച്ച. ഒരുലക്ഷത്തി എണ്‍പത്തി നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് 2019 ല്‍ ബിജെപി ഇവിടെ നിന്ന് വിജയിച്ചത്. അതേസമയം നിയമസഭയില്‍ ജയ്പൂല്‍ഗുരിയിലെ ഏഴിൽ അഞ്ച് നിമയസഭ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ദേബ്‍രാജ് ബർമനാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി. മതേതര വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്ക തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം