മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ബംഗാളിൽ വിജയം നേടിയത്.
ദില്ലി: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പിന്തുണ വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യയിലെ യുഎസ് എംബസിയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
'കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ, പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ നേതാവായി ലഭിക്കാൻ ഇന്ത്യ എത്രത്തോളം ഭാഗ്യം ചെയ്ത രാജ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ നിർണ്ണായകവും ചരിത്രപരവുമായ വിജയത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു'. സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ കുഷ് ദേശായി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരം പിടിച്ചെടുത്തതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ വലിയ മാറ്റത്തെത്തുടർന്നാണ് വൈറ്റ് ഹൗസിൽ നിന്ന് ഇത്തരത്തിലൊരു പ്രശംസ വന്നിരിക്കുന്നത്. മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും നീണ്ട 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ബംഗാളിൽ താമര വിരിയിച്ചത്. ഈ വിജയം കിഴക്കൻ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ. മമതയുടെ ഭരണത്തെ അട്ടിമറിച്ചതിലൂടെ മൂന്നാം ഊഴത്തിന്റെ പകുതിയിൽ എത്തി നിൽക്കുന്ന നരേന്ദ്ര മോദി തന്റെ അധികാരം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും വലിയ രാഷ്ട്രീയ മേൽക്കൈ നേടുകയും ചെയ്തിരിക്കുകയാണ്.


