'വിവരമില്ലായ്മയ്ക്കും അഹങ്കാരത്തിനും വാക്സീനില്ല'; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ ഭാഷയിൽ ഹർഷവർധൻ
കൊവിഡ് വാക്സീൻ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം പോലും കാണാതെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങൾ അഹങ്കാര സൂചകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദില്ലി: കൊവിഡ് വാക്സീൻ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം പോലും കാണാതെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങൾ അഹങ്കാര സൂചകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ, ജൂലൈയിലെ വാക്സീൻ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചതാണ്. എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം?, അത് വായിച്ചില്ലേ? അതോ മനസിലായില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സീൻ കണ്ടെത്തിയിട്ടില്ല, നേതൃമാറ്റത്തെ കുറിച്ച് കോൺഗ്രസ് ചിന്തിക്കണം' - എന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.
വാക്സീൻ വിതരണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനാണ് ഹർഷവർധന്റെ രൂക്ഷ വിമർശനം. ജൂലൈ എത്തിയിട്ടും വാക്സീൻ എത്തിയില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. വാക്സീൻ വിതരണത്തിനെതിരെ പ്രതിപക്ഷ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഹർഷവർധൻ നേരത്തെ ആരോപിച്ചിരുന്നു.
75 ശതമാനം വാക്സീൻ സൌജന്യമാക്കിയതിന് പിന്നാലെ ജൂൺ മാസത്തിൽ 11.5 കോടി ഡോസ് വാക്സീൻ നൽകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. 1.24 കോടി ഡോസ് വാക്സീൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കാൻ ഇനിയും ബാക്കിയുണ്ട്.
94.6 ലക്ഷം ഡോസ് വാക്സീൻ വിവിധ സംസ്ഥാനങ്ങൾക്കായി അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കും. കേന്ദ്ര സർക്കാർ ഇതുവരെ 32. 92 കോടി ഡോസ് വാക്സീൻ സൌജന്യമായി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona