'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും' - രാജീവ് ഗാന്ധിയെ സ്മരിക്കാനായി അദ്ദേഹത്തിന്റെ തന്നെ ഈ വിവാദ വാക്കുകളാണ് എംപി ഉപയോഗിച്ചത്.
ദില്ലി: രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ 31ാം വർഷമായ ഇന്ന് നേതാവിനെ അനുസ്കരിച്ച് വിവാദത്തിലായിരിക്കുകയാണ് കോൺഗ്രസ് എം പി അധിർ രംഞ്ചൻ ചൌധരി. ഇന്ദിരാഗാന്ധിയുടെ മരണത്തിന് പിന്നാലെയുണ്ടായ സിഖ് കലാപത്തെ കുറിച്ച് രാജീവ് ഗാന്ധി നടത്തിയ വിവാദ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് എംപി അദ്ദേഹത്തിന്റെ ചരമദിനത്തിൽ ട്വീറ്റ് ചെയ്തത്. 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും' - രാജീവ് ഗാന്ധിയെ സ്മരിക്കാനായി അദ്ദേഹത്തിന്റെ തന്നെ ഈ വിവാദ വാക്കുകളാണ് എംപി ഉപയോഗിച്ചത്.
ട്വീറ്റിൽ ആളുകൾ പ്രതിഷേധവുമായെത്തിയതോടെ എംപി ട്വീറ്റ് പിൻവലിക്കുകയും മറ്റൊരു പോസ്റ്റർ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ ട്വീറ്റിന് താഴെ പഴയ ട്വീറ്റുകളാണ് നെറ്റിസൺസ് കമന്റായി പോസ്റ്റ് ചെയ്യുന്നത്. വലിയ പ്രതിഷേധമാണ് എംപിക്കെതിരെ ഉയരുന്നത്. അതേസമയം തന്നോട് ശത്രുതയുള്ളവർ തനിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് ചൌധരി സംഭവത്തോട് പ്രതികരിച്ചത്.
മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി 1991ൽ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ)യുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ മോചനം 31 വർഷത്തിന് ശേഷം
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.
പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്.
അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
Read Also: ഒടുവില്‍, ആ അമ്മയുടെ കണ്ണീരിന് അറുതി
26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളിൽ ഇറങ്ങിയത്. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളൻ ഇപ്പോള്‍. രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ നിലപാട്.
