2023-ൽ ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ ആദ്യ പാകിസ്ഥാൻ സന്ദർശനം. ഈ യാത്രയ്ക്കിടെ, ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീം എന്നൊരാളെ അവർ കണ്ടുമുട്ടിയതായി റിപ്പോർട്ടുണ്ട്.

ദില്ലി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈനിൽ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിലൂടെ അവർ ഒന്നിലധികം തവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. ജ്യോതിയുടെ പ്രവർത്തനങ്ങൾ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നതാണെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും അധികൃതർ പറയുന്നു. 

ആരാണ് ജ്യോതി മൽഹോത്ര?

ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജ്യോതി. ട്രൈവൽ വ്ലോ​ഗറായതോടെ പ്രശസ്തയായി. ട്രാവൽ വിത്ത് ജോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നു. യൂ ട്യൂബിൽ ഇവർക്ക് 377,000-ത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. അന്താരാഷ്ട്ര യാത്രാ വിവരങ്ങളാണ് കൂടുതലും പങ്കുവെക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഒന്നിലധികം വ്ലോഗുകൾ റിലീസ് ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള അവരുടെ ഏറ്റവും പുതിയ വീഡിയോകൾ കഴിഞ്ഞ മാസമാണ് പോസ്റ്റ് ചെയ്തത്. താൻ സാംസ്കാരിക അംബാസഡറാണെന്നാണ് ജ്യോതി പലപ്പോഴും പറഞ്ഞിരുന്നത്. 
2025 മാർച്ച് 22 ന് ജ്യോതി മൽഹോത്ര അപ്‌ലോഡ് ചെയ്തഫോട്ടോയിൽ, അവർ മറ്റ് രണ്ട് ഇന്ത്യൻ യൂട്യൂബർമാരോടൊപ്പം പാകിസ്ഥാൻ ഹൈക്കമ്മീഷനിലാണെന്ന് പറഞ്ഞ് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. 

എഫ്‌ഐആറിലും പോലീസ് ഉദ്യോഗസ്ഥരിലും പറയുന്നതനുസരിച്ച്, ജ്യോതി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പതിവായി ബന്ധപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങൾ അവരുമായി പങ്കുവെച്ചതായും, അവരുടെ കോൺടാക്റ്റ് വിവരങ്ങൾ വ്യാജ പേരിൽ സൂക്ഷിച്ച് മറച്ചുവെക്കാൻ ശ്രമിച്ചതായും പറയുന്നു. 

2023-ൽ ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ ആദ്യ പാകിസ്ഥാൻ സന്ദർശനം. ഈ യാത്രയ്ക്കിടെ, ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീം എന്നൊരാളെ അവർ കണ്ടുമുട്ടിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷവും അവരുടെ ആശയവിനിമയം തുടർന്നു. രണ്ടാമത്തെ സന്ദർശനത്തിൽ, അഹ്‌സന്റെ നിർദ്ദേശപ്രകാരം, അവൾ മറ്റൊരാളെ കണ്ടുമുട്ടി. പാകിസ്ഥാൻ ഇന്റലിജൻസ് നെറ്റ്‌വർക്കിലെ അംഗങ്ങളെ പരിചയപ്പെട്ടു. ഈ സമയത്താണ് തന്ത്രപ്രഘാന വിവരങ്ങൾ അയയ്ക്കാൻ തുടങ്ങിയത്. പട്യാലയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ദേവീന്ദർ സിംഗ് ധില്ലൺ പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായതിന് പിന്നാലെയാണ് ജ്യോതിയും അറസ്റ്റിലായത്.