ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലിറങ്ങും, യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്ക് 10 ൽ 10 എന്നും റോബര്‍ട്ട് വദ്ര
''എനിക്ക് ജനങ്ങൾക്ക് വേണ്ടി മാറ്റം കൊണ്ടുവരാൻ കഴിയുമെങ്കിൽ, ജനങ്ങൾ ഞാൻ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഉറപ്പായും അത് ചെയ്യും...''
ദില്ലി: ഉത്തര്‍പ്രദേശ് (Uttar Pradesh) തെരഞ്ഞെടുപ്പിലെ (Election) കോൺഗ്രസ് (Congress) തോൽവിയിൽ പ്രിയങ്ക ഗാന്ധി (Priyanka Gandhi) അടക്കമുള്ളവര്‍ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെ പ്രതിരോധവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര (Robert Vadra). പ്രിയങ്കര ഗാന്ധിക്കായിരുന്നു യുപിയിലെ തെരഞ്ഞെടുപ്പ് ചുമതല. പ്രിയങ്കയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ 10 ൽ 10 മാര്‍ക്കാണെന്നാണ് വദ്ര ഒരു ലോക്കൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ജനങ്ങൾ ആവശ്യപ്പെട്ടൽ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വദ്ര വ്യക്തമാക്കി. ''എനിക്ക് ജനങ്ങൾക്ക് വേണ്ടി മാറ്റം കൊണ്ടുവരാൻ കഴിയുമെങ്കിൽ, ജനങ്ങൾ ഞാൻ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഉറപ്പായും അത് ചെയ്യും '' - വദ്ര പറഞ്ഞു. ''എന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങൾ കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ന്നുവരുന്നുണ്ട്. ജനങ്ങളെ സേവിക്കാനുള്ള എന്റെ വഴിയെന്ന നിലയിൽ ഭാവിയിലും അത് തുടരും'' എന്നും വദ്ര കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങൾ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. അതി ജനാധിപത്യപരമല്ല. രാജ്യത്തെ പുറകിലോട്ടടിക്കാൻ മാത്രമേ അത് സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് ഞാൻ 10 ൽ 10 മാര്‍ക്ക് നൽകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവും പകലും പ്രിയങ്ക പ്രവര്‍ത്തിച്ചു. പക്ഷേ, ജനങ്ങളുടെ തീരുമാനം അംഗീകരിച്ചേ മതിയാകൂ. ഇനിയും മുഴുവൻ സമയവും ജനങ്ങളെ സേവിക്കുമെന്നും വദ്ര വ്യക്തമാക്കി.