ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യാ മുന്നണിയെ ആര് നയിക്കണമെന്ന ചർച്ചകൾ സജീവമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നണിയെ നയിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ ആവശ്യപ്പെടുന്നതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വെളിപ്പെടുത്തി.
ചെന്നൈ: ബിജെപിക്കെതിരായ പോരാട്ടത്തിന് ഇന്ത്യാ മുന്നണിയെ ആര് നയിക്കണമെന്നത് വീണ്ടും ചർച്ചയാകുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കണമെന്ന അഭിപ്രായങ്ങൾ പല കോണിൽ നിന്നും ഉയരുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വേണ്ടിയും വാദം. ബിജെപിക്കെതിരായ പോരാട്ടത്തിന് ഇന്ത്യാ മുന്നണിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കണമെന്ന ആവശ്യം ഉയർന്നതായി ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് അറിയിച്ചത്.
ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് എം.കെ. സ്റ്റാലിൻ നേതൃത്വം നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.
ഭരണത്തിലും രാഷ്ട്രീയത്തിലും നമ്മുടെ നേതാവ് സ്റ്റാലിൻ മാതൃകയാണെന്നും ബി.ജെ.പിക്കെതിരായ പോരാട്ടം അദ്ദേഹം നയിക്കണമെന്നാണ് ഇതര സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആഗ്രഹമെന്നും ഉദയനിധി പറഞ്ഞു.
നിലവിൽ ഇന്ത്യാമുന്നണിയെ നയിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃശേഷിയെ കുറിച്ച് മുന്നണിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബി. ജെ. പിയെ ശക്തമായി നേരിടാൻ കഴിയില്ലെന്ന സൂചനകൾ നൽകി നേരത്തെയും ചില പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കവെ ഡി.എം.കെ നടത്തുന്ന ഈ നീക്കം കോൺഗ്രസിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള രാഷ്ട്രീയ തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.
നേരത്തെ മമത ബാനർജിയില്ലാതെ ഇന്ത്യ മുന്നണിക്ക് നിലനിൽപ്പില്ലെന്നും അവരാണ് മുന്നണിയുടെ യഥാർത്ഥ നേതാവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ അടുത്തിടെ പറഞ്ഞിരുന്നു. മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി സ്റ്റാലിനാണെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


