സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ അന്തർ സംസ്ഥാന ട്രെയിനുകളോടിക്കുമെന്ന് റെയിൽവേ
പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രയിനുകളാണ് ഓടിക്കുന്നത്. 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
ദില്ലി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമെന്നും ഇതിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനായി സർവ്വീസ് നടത്തുന്ന ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെയാണിത്.
പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് ഓടിക്കുന്നത്. 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഈമാസം ഇതുവരെ 35 ലക്ഷം പേരെ ശ്രമിക് ട്രയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്.
ശ്രമിക് ട്രെയിൻ യാത്രയുടെ 85% കേന്ദ്രവും 15% സംസ്ഥാനങ്ങളുമാണ് വഹിച്ചതെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ശ്രമിക് ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന പരാതി പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.