Shashi Tharoor|'അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്നത് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി'; ശശി തരൂര്‍
ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ആശംസകൾ നേരും, അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യും- തരൂര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ബിജെപി(bjp) നേതാവ് എല്‍കെ അദ്വാനിയെ(LK Advani) പ്രശംസിച്ച് സംസാരിച്ചതിന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍(Shashi Tharoor) എംപി. അദ്വാനിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചതുകൊണ്ട് തന്നെ സംഘി അനുഭാവിയായി മുദ്രകുത്തിയെന്നാണ് തരൂര്‍ പറയുന്നത്. ഫേസ്ബുക്ക്(facebook) പോസ്റ്റിലൂടെയാണ് തരൂരിന്‍റെ പ്രതികരണം.
ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. ഒരു കാര്യം കൃത്യമായി വ്യക്തമാക്കുന്നു. ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ആശംസകൾ നേരും, അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യും- തരൂര്‍ വ്യക്തമാക്കി.
നവംബര്‍ എട്ടിനായിരുന്നു എല്കെ അദ്വാനിയുടെ ജന്മദിനം. "ഒരു നല്ല മനുഷ്യനും, രാഷ്ട്രീയത്തിലെ മാന്യനും, വിശാലമായ വായനയും മഹത്തായ മര്യാദയുമുള്ള നേതാവാണ് അദ്വാനിയെന്നായിരുന്നു ജന്മദിനാശംസകള്‍ നേര്‍ന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. രഥയാത്രയും രാമക്ഷേത്രം പൊളിച്ചതുമടക്കമുള്ളവ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ തരൂരിനെതിരെ ഉയര്‍ന്നുവന്നത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!!
ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.
അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.