പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ച് 75 വയസ്സുകാരിയായ മുത്തശ്ശി മരിച്ചു. മുത്തശ്ശി വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ പിന്നിലേക്ക് പാഞ്ഞുവന്ന വാഹനത്തിനും മതിലിനും ഇടയിൽ പെട്ടുപോവുകയായിരുന്നു. 

ലഖ്നൌ: പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വീടിന് മുന്നിലാണ് അപകടമുണ്ടായത്. മുത്തശ്ശി വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ പിന്നിലേക്ക് പാഞ്ഞുവന്ന വാഹനത്തിനും മതിലിനും ഇടയിൽ പെട്ടുപോവുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 75 വയസ്സുകാരിയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീടിന്റെ മുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുകയായിരുന്നു വയോധിക. വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെയും കൊണ്ട് റോഡിന് അപ്പുറത്തെ മതിലിൽ പോയി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടം നടന്നയുടനെ കുടുംബാംഗങ്ങൾ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം കുടുംബാംഗത്തിന്റെ കൈപ്പിഴ മൂലം നടന്ന അപകടമായതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല എന്നാൽ വീഡിയോ വൈറലായതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.