കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിലെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ താമരശ്ശേരി സ്വദേശിയായ 22-കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി. ക്യാൻസർ രോഗിയായ നിഷാൽ സൽമാനെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബന്ധുക്കൾ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു

താമരശ്ശേരി: കാല് മുറിക്കണമെന്നറിഞ്ഞതോടെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കണ്ടെത്തി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെയാണ് മണിക്കൂറുകൾക്കകം കണ്ടെത്തിയത്. താമരശ്ശേരിയിൽ നിന്ന് കാണാതായ നിഷാൽ സൽമാനെ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്. നിഷാലിനെ ബസ് സ്റ്റാൻഡിൽ വച്ച് ബന്ധുക്കളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മുതൽ നിഷാലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ നിഷാൽ നാടുവിടാൻ ശ്രമിച്ചതാണെന്നാണ് വ്യക്തമാകുന്നത്. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു നിഷാൽ. കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വിട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player