അധ്യാപകനെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥിനി സ്വയം തീ കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിനി എയിംസിൽ ചികിത്സയിലാണ്
ഭുവനേശ്വർ: പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം. 'അവൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും' എന്ന് സഹോദരൻ പറഞ്ഞു. ഒഡിഷയിലെ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ക്യാംപസിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂൺ മുപ്പതിന് വകുപ്പ് മേധാവി സമിർ കുമാർ സാഹുവിനെതിരെ വിദ്യാർത്ഥി പ്രിൻസിപ്പലിനിനും ഐസിസിക്കും പരാതി നൽകിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കിൽ പരീക്ഷയിലും മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ കോളേജ് അധികൃതർ അധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടർന്ന് കഴിഞ്ഞ ദിവസം കോളജ് ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. വിദ്യാർത്ഥിയെ രെക്ഷപ്പെടുത്താൻ ശ്രമിച്ച 2 സഹപാഠികൾക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
"രണ്ട് ദിവസം മുമ്പ് അവൾ എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു. 'ഭയ്യാ, ഞങ്ങൾ പ്രതിഷേധിക്കാൻ പോകുകയാണ്. ഞങ്ങൾ പ്രിൻസിപ്പലിനോട് ചോദിക്കും"- പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞു. അതിനുശേഷം നമുക്ക് പൊലീസിൽ പരാതി നൽകാമെന്ന് താൻ മറുപടി പറഞ്ഞതായി സഹോദരൻ പറയുന്നു.
"രാവിലെ 11 മണിക്ക് ഞാൻ അവളോട് സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഇത് സംഭവിച്ചുവെന്ന് അറിഞ്ഞു. ഞങ്ങൾ അവളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എയിംസിലേക്ക് മാറ്റി"- സഹോദരൻ പറഞ്ഞു. സഹോദരിയുടെ പരാതി കോളേജ് അധികൃതർ ഗൗരവമായി എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടന്നിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. ആരെയും വെറുതെ വിടില്ല. നീതിക്കായി ഏതറ്റം വരെയും പോകും. അവൾക്ക് നീതി ഉറപ്പാക്കുമെന്നും സഹോദരൻ പറഞ്ഞു.
വിദ്യാർത്ഥി നിലവിൽ ചികിത്സയിലുള്ള ഭുവനേശ്വറിലെ എയിംസിൽ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി എത്തി. ഡോക്ടർമാരുമായി സംസാരിച്ച മുഖ്യമന്ത്രി മികച്ച ചികിത്സ ഉറപ്പാക്കാനും ദില്ലി എയിംസിൽ നിന്നുള്ള സേവനം ലഭ്യമാക്കാനും നിർദേശിച്ചു. സംഭവത്തിന് പിന്നാലെ സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബാലസോറിലെ ബിജെപി എംപിക്കും വിദ്യാർത്ഥി പരാതി നൽകിയിരുന്നുവെന്നും, ഒരു നടപടിയുമുണ്ടായില്ലെന്നും ബിജു ജനതാദൾ നേതാക്കൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ അധ്യാപകൻ സമിർ കുമാർ സാഹുവിനെ കഴിഞ്ഞ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു. അറസ്റ്റും രേഖപ്പെടുത്തി. കോളജ് പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു.


