രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കും: യെച്ചൂരി
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും ആനന്ദ് ശർമ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു
ദില്ലി: രാഷ്ട്രീയ ലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊവിഡ് വാക്സിന് അനുമതി നൽകുന്നത് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖലയുടെ വിശ്വാസ്യത തകർക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. രാജ്യാന്തര തലത്തിൽ തന്നെ ഇങ്ങനെ ചെയ്യാറുണ്ട്. ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ കേന്ദ്രസർക്കാരും ഈ നടപടി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും ആനന്ദ് ശർമ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുന്പ് അനുമതി നൽകിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.