നോയിഡയിൽ 400 കിടക്കകളുള്ള കൊവിഡ് ആശുപത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു
ഹോസ്പിറ്റലിലെ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി.
ലക്നൗ: നോയിഡയിലെ കൊവിഡ് രോഗികൾക്കായി 400 കിടക്കകളുള്ള സർക്കാർ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ടാറ്റ ട്രസ്റ്റുമായും ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായും സഹകരിച്ചാണ് ആശുപത്രി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിലെ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി. 200 കിടക്കളുമായി ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും അവശേഷിക്കുന്നവ പിന്നീട് ലഭ്യമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗൗതം ബുദ്ധ് നഗർ എംപി മഹേഷ് ശർമ്മ, നോയിഡ എംഎൽഎ പങ്കജ് സിംഗ്, ദാദ്രി എംഎൽഎ തേജ്പാൽ നാഗർ, ജവാർ എംഎൽഎ ധീരേന്ദ്ര സിംഗ്, ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ വൈ, ജില്ലയിലെ കോവിഡ് റെസ്പോൺസ് ഓഫീസർ നരേന്ദ്ര ഭൂഷൺ, മറ്റ് മുതിർന്ന ഡോക്ടേഴ്സ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരത്തോടെ യോഗി ആദിത്യനാഥ് ഗൗതംബുദ്ധ് നഗറിൽ എത്തിച്ചേർന്നിരുന്നു. ജില്ലയിൽ 5800 ലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഇതുവരെ 43 പേർ മരിച്ചുവെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.