വൃക്കരോഗിയായിരുന്ന ഡോ. അഭിഷേക് അടുത്തിടെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി അയൽക്കാരുമായുള്ള തർക്കത്തിനിടെ ക്രൂര മർദനമേറ്റ യുവ ശാസ്ത്രജ്ഞൻ മരിച്ചു. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സ്വർൺകറാണ് മരിച്ചത്. മൊഹാലി സെക്ടർ 67ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് അയൽക്കാർ അദ്ദേഹത്തെ മർദിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽക്കാരിലൊരാൾ ഡോ. അഭിഷേകിനെ തള്ളി നിലത്തിടുന്നതും ശേഷം ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അയൽവാസികളിൽ കുറച്ച് പേർ അഭിഷേകിന്റെ ബൈക്കിന് സമീപം നിൽക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്. പിന്നീട് അഭിഷേക് വീട്ടിൽ നിന്ന് ഇറങ്ങ് വന്ന് ബൈക്ക് മാറ്റിവെച്ചു. ഇതിന് പിന്നാലെ കൂടി നിന്ന അയൽക്കാർ അഭിഷേകുമായി തർക്കം തുടങ്ങി. ഇതിനൊടുവിലാണ് കൂട്ടത്തിൽ ഒരാൾ യുവാവിനെ തള്ളി നിലത്തിട്ട് മ‍ർദിച്ചത്. വീടുകളിൽ നിന്ന് മറ്റുുചിലർ കൂടി ഇറങ്ങിവന്ന് ഇവരെ പിടിച്ചുമാറ്റി. ഈ സമയവും ഡോ. അഭിഷേക് റോഡിൽ കിടക്കുന്നതും കാണാം.

നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ച ഡോ. അഭിഷേക് സ്വിറ്റ്സർലന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഐസറിൽ പ്രൊജക്ട് സയന്റിസ്റ്റായി ജോലിയിൽ പ്രവേശിക്കാൻ വേണ്ടിയാണ് അടുത്തിടെ ഇന്ത്യയിലെത്തിയത്. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ അദ്ദേഹം ജോലി ആവശ്യാർത്ഥം മാതാപിതാക്കളോടൊപ്പം മൊഹാലിയിൽ താമസിക്കുകയായിരുന്നു.

വൃക്ക രോഗിയായ അഭിഷേക് അടുത്തിടെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. സഹോദരിയാണ് വൃക്ക നൽകിയത്. തുടർന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അയൽവാസികളുടെ ക്രൂര മ‍ർദനമേറ്റ് റോഡിൽ വീണത്. കുടുംബാംഗങ്ങൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം