രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്, സീ ന്യൂസ് അവതാരകന്റെ ഹര്‍ജി പരിഗണിച്ചില്ല
വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകരോട് ക്ഷമിച്ചു എന്ന് രാഹുൽ പറഞ്ഞത് ഉദയ്പൂരിലെ കൊലയാളികളോട് ക്ഷമിച്ചു എന്നാക്കി വിഡിയോ പ്രചരിപ്പിച്ചതായാണ് കേസ്.
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കാതെ സുപ്രീംകോടതി. കേസ് ഇന്ന് കേൾക്കാമെന്ന് അവധിക്കാല ബഞ്ച് അറിയിച്ചിരുന്നു. എന്നാൽ ചീഫ് ജസ്ററിസ് ഇതിന് അനുമതി നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി ഇന്ന് കോടതിയിൽ പറഞ്ഞു. അനുമതി കിട്ടിയാൽ നാളെ പരിഗണിക്കാമെന്നും അവധികാല ബഞ്ച് അറിയിച്ചു.
പല സംസ്ഥാനങ്ങളിലെ കേസ് യുപിയിലെ ഒറ്റ എഫ്ഐആറുമായി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകരോട് ക്ഷമിച്ചു എന്ന് രാഹുൽ പറഞ്ഞത് ഉദയ്പൂരിലെ കൊലയാളികളോട് ക്ഷമിച്ചു എന്നാക്കി വിഡിയോ പ്രചരിപ്പിച്ചതായാണ് കേസ്. രോഹിത് രഞ്ചനെ അറസ്റ്റു ചെയ്യാൻ ഛത്തീസ്ഗഡ് പൊലീസ് എത്തിയെങ്കിലും യുപി പൊലീസ് ഇത് തടഞ്ഞിരുന്നു. യുപി പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ ആരോപിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ കേസ്, യുപിക്കെതിരെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
വ്യാജ വീഡിയോ കേസ്, യുപിക്കെതിരെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ കേസിൽ യുപിയിൽ തുടരാൻ ഛത്തീസ്ഗഡ് പൊലീസിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ് പൊലീസിനെ സഹായിക്കാതെ യു പി പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കുറ്റപ്പെടുത്തി. സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനാവാത്തത് ഉത്തർപ്രദേശ് സർക്കാരിന്റെ ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് അവതാരകനായ രോഹിത് രജ്ഞൻ നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ കേസില്‍ വിവിധ ഇടങ്ങളില്‍ കേസെടുത്തതോടെയാണ് രോഹിത് രഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചത്. രോഹിത് രഞ്ജൻ ഒളിവിലാണെന്ന് ഇന്നലെ ഛത്തീസ്ഗഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. യു പി പൊലീസ് രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് മുതിര്‍ന്ന യു പി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.