മംഗളൂരു റെയിൽവേ മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സതേൺ റെയിൽവേ ZRUCC അംഗം അഡ്വ. ടി ഹരികൃഷ്ണൻ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകി.
ദില്ലി: മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സതേൺ റെയിൽവേ ZRUCC അംഗം അഡ്വ. ടി ഹരികൃഷ്ണൻ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകി. മംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തെ എതിർക്കുന്ന നിലപാടല്ലെന്നും എന്നാൽ ഒരു പ്രദേശത്തിന്റെ വികസനം മറ്റൊരു പ്രദേശത്തെ റെയിൽവേ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രീതിയിലാകരുതെന്നുമാണ് ആവശ്യം.
മംഗളൂരു മേഖല പതിറ്റാണ്ടുകളായി പാലക്കാട് ഡിവിഷന്റെ പ്രവർത്തന സംവിധാനത്തിന്റെ ഭാഗമാണെന്നും, ഇതിന്റെ മാറ്റം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക-പ്രവർത്തന ശേഷിയെയും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും ഭാവി റെയിൽവേ വികസനത്തെയും ബാധിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സേലം ഡിവിഷൻ രൂപീകരണത്തോടെ പാലക്കാട് ഡിവിഷന്റെ വലിയൊരു ഭാഗം നേരത്തെ തന്നെ വേർപെടുത്തിയിരുന്നുവെന്നും പാലക്കാട് വാഗൺ നിർമ്മാണ ഫാക്ടറി ഉൾപ്പെടെയുള്ള വികസന പ്രതീക്ഷകൾ ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
മംഗളൂരു മേഖല മാറ്റുന്നതിലൂടെ പാലക്കാട് ഡിവിഷനുണ്ടാകുന്ന വരുമാന-പ്രവർത്തന നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകളും, യാത്രക്കാരുടെ സൗകര്യം, ട്രെയിൻ സർവീസുകൾ, ചരക്ക് ഗതാഗതം, ജീവനക്കാരുടെ താൽപര്യങ്ങൾ എന്നിവയിലുള്ള ആഘാതവും റെയിൽവേ ബോർഡ് വ്യക്തമാക്കണം. മാറ്റം അനിവാര്യമാണെങ്കിൽ പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്തുന്നതിനും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും റെയിൽവേ വികസനം ഉറപ്പാക്കുന്നതിനുമായി വ്യക്തമായതും സമയബന്ധിതവുമായ വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

