. മെയ് 13,14,15 തീയതികളിലായി നടന്ന പരീക്ഷകള്‍ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുക.

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്കള്‍ക്ക് വീണ്ടും അവസരമൊരുക്കി ദില്ലി സര്‍വകലാശാല. മെയ് 13,14,15 തീയതികളിലായി നടന്ന പരീക്ഷകള്‍ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുക. ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നടപടി എന്ന് ദില്ലി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രഫസർ ഗുർപ്രീത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂര്‍. ഓപ്പറേഷനിലൂടെ മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ 9 ഭീകര താവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. സിന്ദൂരം തുടച്ചു നീക്കിയവർക്കുള്ള ചുട്ട മറുപടിക്ക് പേരിട്ടത് രാജ്യത്തിന്‍റെ പ്രധാന മന്ത്രിയാണ്. പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി തിരിച്ചടി സമയത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ മനഃപൂർവ്വം ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

പഹൽഗാമിലെ കൊലയാളികൾ വിധവകളാക്കിയത് 25 സ്ത്രീകളെയാണ്. അവരിൽ ഒരാൾ വിവാഹിതയായിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളൂ. മധുവിധു ആഘോഷിക്കാനാണ് അവ‍‍ർ ഇന്ത്യയിലെ സ്വിറ്റ്സർലാന്റിലെത്തിയിരുന്നത്. ഭീകരരാൽ ദാരുണമായി കൊല്ലപ്പെട്ട 26 സാധാരണ പൗരന്മാരുടെ ജീവന് പകരം ചോദിക്കുകയെന്നതിനപ്പുറം ഓപ്പറേഷന്‍ സിന്ദൂറിന് വൈകാരികമായ മറ്റു തലങ്ങളുമുണ്ടായിരുന്നു. വിവാഹിതയും, സുമംഗലിയുമായ സ്ത്രീകൾ ഹിന്ദു മതാചാര പ്രകാരം നെറ്റിയിൽ ചാർത്തുന്നതാണ് സിന്ദൂരം. സിന്ദൂരം മായ്ക്കുന്നതാകട്ടെ, ഭർത്താവ് മരിക്കുമ്പോഴാണ്.

മതം ചോദിച്ച് പുരുഷന്മാരെ മാത്രം തെരഞ്ഞെടുത്ത് കൊല ചെയ്ത ഭീകരവാദത്തിന് രാജ്യം നൽകിയ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യൻ സൈന്യം പുറത്തുവിട്ട ഓപ്പറേഷൻ സിന്ദൂറിന്‍റെ എഴുത്തിലും ഇത് വ്യക്തമാണ്. സിന്ദൂറിലെ ഒരു 'ഒ' ആൽഫബെറ്റിൽ സിന്ദൂരച്ചെപ്പ് സൂചകാർത്ഥമായി നൽകിയിട്ടുണ്ട്. ഇതിനു കീഴേക്ക് സിന്ദൂരം മറിഞ്ഞ് പടർന്നു കിടക്കുന്നതും കാണാം.

YouTube video player