500-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.

ദില്ലി: ജിഎസ്ടി ഉദ്യോ​ഗസ്ഥരായി ചമഞ്ഞ് പാനിപ്പത്ത് ആസ്ഥാനമായുള്ള വ്യാപാരിയുടെ അക്കൗണ്ടന്റിൽ 32 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഗവൺമെന്റ് സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങളാണ് തട്ടിപ്പിനായി പ്രതികൾ ഉപയോ​ഗിച്ചത്. ഉത്തർപ്രദേശിലും ഹരിയാനയിലുമായി 500-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. കവർച്ച അന്വേഷിക്കാൻ നാല് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നതായി എസ്പി രാം സേവക് ഗൗതം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാസിയാബാദ് നിവാസികളായ അമർജീത് സിംഗ്, ഗുൽഷൻ മീണ, രവി കുമാർ എന്നീ മൂന്ന് പ്രതികളെയാണ് ആദ്യം പിടികൂടിയത്. തട്ടിപ്പ് നടത്താൻ ഔദ്യോഗിക സ്റ്റിക്കറുകൾ പതിച്ച രണ്ട് വാഹനങ്ങൾ അവർ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരിയായ ലളിത് ജെയിനിന് വേണ്ടി മീററ്റിൽ നിന്ന് പണം കൊണ്ടുവരികയായിരുന്ന അനിൽ നർവാൾ എന്ന യുവാവിനെ ഷംലിയിൽ വെച്ച് പ്രതികൾ തടഞ്ഞു. 

പണം എത്തിക്കുന്നതിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടത്തിയത്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 309 (4) (കവർച്ച) പ്രകാരം ഷംലി കോട്‌വാലിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, ഞായറാഴ്ച രാത്രി നടന്ന പൊലീസ് ഏറ്റുമുട്ടലിൽ, ബാഗ്പത് സ്വദേശികളായ മോഹിത് കുമാർ, ഗൗരവ് എന്ന ശുഭം എന്നീ രണ്ട് പ്രതികൾക്ക് പരിക്കേറ്റു. 

ഇവരെ അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു വാഹനം, വ്യാജ നമ്പർ പ്ലേറ്റ്, ഒരു തോക്ക്, ഇരയുടെ ആധാർ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച തുകയിൽ നിന്ന് ഇതുവരെ 10 ലക്ഷം രൂപ കണ്ടെടുത്തു. ഒളിവിലാണെന്ന് സംശയിക്കുന്ന നാല് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയം ഒഴിവാക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകളും സർക്കാർ സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങളും ഉപയോഗിച്ചാണ് സംഘം കവർച്ച ആസൂത്രണം ചെയ്തത്. ശേഷിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനും മോഷ്ടിച്ച പണത്തിന്റെ ബാക്കി ഭാഗം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി ഗൗതം പറഞ്ഞു.