മനസാക്ഷിയോട് നീതി പുലർത്തി. എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയത്. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, തോൽവികൾ അറിഞ്ഞു.
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് എം കെ സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. മനസാക്ഷിയോട് നീതി പുലർത്തി. എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയത്. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, തോൽവികൾ അറിഞ്ഞു. ജയപരാജയങ്ങൾ അല്ല, നയവും പ്രത്യയശാസ്ത്രവും ആണ് പ്രധാനമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ വിജയികൾക്ക് അഭിനന്ദനം അറിയിച്ച് എം കെ സ്റ്റാലിൻ. ഡിഎംകെയുടെ യാത്ര തുടരുമെന്നും സ്റ്റാലിൻ കുറിപ്പിൽ കൂട്ടിച്ചേർത്തു.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎൽഎയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് എത്തുന്നത്.





