രാജ്യത്ത് പുതിയ ജി എസ് ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. കാൻസർ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ജിഎസ്ടി പൂർണമായി ഒഴിവാക്കി.
ദില്ലി : രാജ്യത്ത് 5,18 സ്ലാബുകളിൽ ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിലായി. ജിഎസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. കാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേൽ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായി ഇല്ലാതായത്. രക്ത സമ്മർദം, കൊളസ്ട്രോൾ, നാഡി ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും വില കുറയും. കരളിലെ കാൻസറിനുള്ള ഒന്നേകാൽ ലക്ഷത്തോളം വില വരുന്ന അലക്‌റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികൾക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇൻജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാൽ ഇൻസുലിൻ മരുന്നുകൾക്ക് വില കുറയില്ല.
ജി എസ് ടി ഒഴിവാക്കിയ മരുന്നുകൾ
- അഗൽസിഡേസ് ബീറ്റ
- ഇമിഗ്ലൂസറേസ്
- എപ്‌ടക്കോഗ് ആൽഫ ആക്ടിവേറ്റഡ് റീകോമ്പിനന്റ് കോയാഗുലേഷൻ ഫാക്ടർ VIIa
- ഒനാസെംനോജീൻ അബെപാർവോവെക്
- അസ്‌സിമിനിബ്
- മെപോളിസുമാബ്
- പെഗിലേറ്റഡ് ലിപോസോമൽ ഇറിനോട്ടെക്കാൻ
- ഡാറാറ്റുമുമാബ്
- ഡാറാറ്റുമുമാബ് സബ്ക്യൂട്ടേനിയസ്
- ടെക്ലിസ്റ്റമാബ്
- അമിവാന്റമാബ്
- അലെക്റ്റിനിബ്
- റിസ്ഡിപ്ലാം
- ഒബിനുടുസുമാബ്
- പോളതുസുമാബ് വെഡോട്ടിൻ
- എൻട്രെക്റ്റിനിബ്
- അറ്റെസൊലിസുമാബ്
- സ്പെസൊലിമാബ്
- വെലാഗ്ലൂസറേസ് ആൽഫ
- അഗൽസിഡേസ് ആൽഫ
- റൂറിയോക്ടോകോഗ് ആൽഫ പെഗോൾ
- ഇഡൂർസൾഫറ്റേസ്
- അഗ്ലൂക്കോസിഡേസ് ആൽഫ
- ലാറോണിഡേസ്
- ഒലിപ്പുഡേസ് ആൽഫ
- ടെപോട്ടിനിബ്
- അവെലുമാബ്
- എമിസിസുമാബ്
- ബെലുമൊസുഡിൽ
- മിഗ്ലുസ്റ്റാറ്റ്
- വെൽമനാസ് ആൽഫ
- അലിരോകുമാബ്
- ഇവോലോകുമാബ്
- സിസ്റ്റമിൻ ബൈറ്റാർട്രേറ്റ്
- സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ
- ഇൻക്ലിസിറാൻ
ജി.എസ്.ടി. 2.0 എന്ന പുതിയ സംവിധാനം ഇന്ത്യൻ നികുതിഘടനയിലെ ഒരു വലിയ മാറ്റമായാണ്. വിലയിരുത്തപ്പെടുന്നത്. ഇത് നികുതി ഘടനയെ കൂടുതൽ ലളിതമാക്കുകയും സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗമാണ് ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്.
