ഓസ്‌ട്രേലിയയിൽ കടലിൽ കുടുങ്ങിപ്പോയ അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരനായ ഓസ്റ്റിൻ നാല് മണിക്കൂറോളം നീന്തി കരയിലെത്തി. കരയിലെത്തിയ ശേഷം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുടുംബത്തെ കണ്ടെത്തി രക്ഷപ്പെടുത്തി.
മെൽബൺ: കടലിൽ കുടുങ്ങിയ അമ്മയെയും സഹോദരിങ്ങളെയും രക്ഷിക്കാൻ 13 മണിക്കൂർ നീന്തിയ 13കാരനെ അഭിനന്ദിച്ച് ലോകം. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള ഓസ്റ്റിൻ എന്ന ബാലനാണ് സാഹസികതക്ക് മുതിർന്നത്. കുട്ടിയെ അതിമാനുഷികനെന്ന് മാധ്യമങ്ങൾ വാഴ്ത്തി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കടൽത്തീരത്ത് ഒഴുകിപ്പോയ തന്റെ അമ്മയെയും ഇളയ സഹോദരങ്ങളെയും രക്ഷിക്കാൻ നാല് മണിക്കൂർ പ്രക്ഷുബ്ധമായ കടലിലൂടെ നീന്തുകയായിരുന്നു. ജനുവരി 30 ന് ക്വിൻഡലപ്പിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. വാടക പാഡിൽ ബോർഡുകളും കയാക്കും ഉപയോഗിച്ച് ഓസ്റ്റിൻ അപ്പൽബി, അമ്മ ജോവാൻ (47), സഹോദരൻ ബ്യൂ (12), സഹോദരി ഗ്രേസ് (8) എന്നിവർ കടലിൽ ഉല്ലസിക്കുകയായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റും വലിയ തിരമാലകളും ഇവരെ തീരത്തുനിന്ന് ദൂരേക്ക് കൊണ്ടുപോയി.
ഇതോടെ 13കാരൻ കയാക്കുമായി കരയിലേക്ക് തുഴഞ്ഞു. നാല് മണിക്കൂർ നീന്തി കരയിലെത്തി മറ്റുള്ളവരെ അറിയിക്കുകയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തിയെങ്കിലും അവസാന രണ്ട് മണിക്കൂർ ഉപേക്ഷിച്ചു. ജാക്കറ്റ് ധരിക്കുന്നത് വേഗത കുറയ്ക്കുമെന്ന് മനസ്സിലായതോടെയാണ് ജീവൻ പണയം വെച്ച് നീന്തിയത്.
കരയിലെത്തിയ ഓസ്റ്റിൻ ക്ഷീണം കാരണം കുഴഞ്ഞുവീണു. വൈകുന്നേരം 6 മണിയോടെ അധികൃതരെ വിവരമറിയിച്ചു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉൾപ്പെട്ട വിവിധ ഏജൻസികളുടെ തിരച്ചിൽ രാത്രി 8:30 ഓടെ, കടൽത്തീരത്ത് ഏകദേശം 14 കിലോമീറ്റർ അകലെ ഒറ്റ പാഡിൽബോർഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിൽ ബാക്കിയുള്ള കുടുംബാംഗങ്ങളെ കണ്ടെത്തി. ഒരു സന്നദ്ധ മറൈൻ റെസ്‌ക്യൂ ബോട്ട് മൂവരെയും കരയിലേക്ക് തിരിച്ചു. തിരച്ചിൽ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ കുടുംബത്തെ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചത് ഓസ്റ്റിന്റെ വിശദമായ വിവരണമാണെന്ന് അധികൃതർ പറഞ്ഞു.
എല്ലാവരും ചികിത്സയിലാണ്. ആർക്കും ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. കുഞ്ഞിന്റെ പ്രവൃത്തി ബാറ്റ്മാന്റെയും സ്പൈഡർമാന്റെയും പ്രവൃത്തികൾക്ക് തുല്യമാണെന്നും മാധ്യമങ്ങൾ വാഴ്ത്തി. കുഞ്ഞിന്റെ ദൃഢനിശ്ചയവും ധൈര്യവും അമ്മയുടെയും സഹോദരങ്ങളുടെയും ജീവൻ രക്ഷിച്ചുവെന്ന് സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫീസിലെ ഇൻസ്പെക്ടർ ജെയിംസ് ബ്രാഡ്‌ലി ഒരു പ്രസ്താവനയിൽ പറഞ്ഞു.
