ദമ്പതികളുടെ വീട്ടിൽ നിന്ന് അസഹനീയ ദുർഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ! -അറസ്റ്റ്
പരിസ്ഥിതി സൗഹൃദ ശ്മശാനമെന്ന പേരിലായിരുന്നു വീട് കേന്ദ്രീകരിച്ച് ദമ്പതികളുടെ പ്രവർത്തനം. മൃതദേഹങ്ങൾ ഉപയോഗിച്ച് ടാക്സിഡെർമി (നട്ടെല്ലുള്ള ജന്തുക്കളിൽ തൊലി സ്റ്റഫ് ചെയ്യുന്നതും സന്നിവേശിപ്പിക്കുകയും ചെയ്യുക) പരിശീലിച്ചതി ജോൺ ഹാൾഫോർഡ് സമ്മതിച്ചു.
കൊളറാഡോ (യുഎസ്): ദമ്പതികളുടെ വീട്ടിൽ നിന്ന് 189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്നാണ് ഇത്രയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി.
ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.
മുദ്രവച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടച്ചിട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യം 115 മൃതദേഹങ്ങൾ കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിൽ ബാക്കി മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മോശമായ അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 110 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ഡിഎൻഎ പരിശോധന വഴിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. പരിസ്ഥിതി സൗഹൃദ ശ്മശാനമെന്ന പേരിലായിരുന്നു വീട് കേന്ദ്രീകരിച്ച് ദമ്പതികളുടെ പ്രവർത്തനം. മൃതദേഹങ്ങൾ ഉപയോഗിച്ച് ടാക്സിഡെർമി (നട്ടെല്ലുള്ള ജന്തുക്കളിൽ തൊലി സ്റ്റഫ് ചെയ്യുന്നതും സന്നിവേശിപ്പിക്കുകയും ചെയ്യുക) പരിശീലിച്ചതി ജോൺ ഹാൾഫോർഡ് സമ്മതിച്ചു. മാസങ്ങൾക്കുമുമ്പ് ഫ്യൂണറൽ ഹോമിൻ്റെ ലൈസൻസ് കാലഹരണപ്പെട്ടിരുന്നു. 2022 നവംബർ 30-ന് ലൈസൻസ് കാലാവധി അവസാനിച്ചു. എങ്കിലും ശ്മശാനം പ്രവർത്തനങ്ങൾ തുടർന്നുവെന്ന് പൊലീസ് പറഞ്ഞു.