അമേരിക്കൻ സൈനിക സംഘർഷങ്ങൾക്കിടയിലും, 2500 കോടി ഡോളർ ചെലവിൽ റഷ്യയുടെ സഹായത്തോടെ ഇറാൻ ഭീമൻ ആണവ പ്ലാന്റ് നിർമ്മിക്കുന്നു. ആണവ സഹകരണത്തിനൊപ്പം പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കും റഷ്യ മുൻകൈയെടുക്കാനുള്ള നീക്കത്തിലാണ്

ടെഹ്റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിലും റഷ്യയുടെ സഹകരണത്തോടെ രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ആണവ പ്ലാന്റ് നിർമ്മാണവുമായി ഇറാൻ മുന്നോട്ട്. 2500 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതി ഹോർമുസ്ഗാൻ പ്രവിശ്യയിലാണ് നടപ്പാക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാന്റെ ആണവ പദ്ധതിയുമായി സഹകരിക്കാനുള്ള റഷ്യയുടെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. ആണവ സഹകരണം ശക്തമാക്കുമ്പോഴും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും റഷ്യ സജീവമാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും ചർച്ചകളിൽ തുടരണമെന്നുമാണ് റഷ്യയുടെ നിലപാട്. ഇതിനൊപ്പം ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ അറബ് രാജ്യങ്ങളുമായി ഇറാൻ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്നും, ഈ സമാധാന ശ്രമങ്ങൾക്ക് ആവശ്യമായ എല്ലാവിധ നയതന്ത്ര പിന്തുണയും നൽകാൻ തങ്ങൾ തയ്യാറാണെന്നും റഷ്യ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അമേരിക്കൻ സൈനികരെ തൊട്ടാല്‍.......'

അതിനിടെ അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് സൈനിക നടപടികളിലേക്ക് കടക്കാനുള്ള തന്‍റെ ഏക 'റെഡ് ലൈൻ' യു എസ് സൈനികരുടെ ജീവനാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ സൈനികരെ ലക്ഷ്യമിടുകയും ഏതെങ്കിലും യു എസ് സൈനികൻ കൊല്ലപ്പെടുകയും ചെയ്താൽ വളരെ പെട്ടെന്ന് തന്നെ തിരിച്ചടിക്കുമെന്നും യുദ്ധം ആരംഭിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഉടൻ തന്നെ ഒരു വലിയ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുൻപുണ്ടായ ശക്തമായ ആക്രമണങ്ങളിലൂടെ ഇറാന്‍റെ വ്യോമസേനയും നാവികസേനയും തകർത്തുകഴിഞ്ഞതായും അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രധാന നേതൃത്വവും ഇല്ലാതാക്കിയതായും ട്രംപ് അവകാശപ്പെട്ടു.