കൂറ്റൻ പാറയുടെ ഒരു​ ഭാഗം ബോട്ടുകൾക്ക് മീതേക്ക് അടർന്നുവീഴുന്നത് വിഡിയോയിൽ കാണാം. 

ബ്രസീലിയ: വിനോദ സഞ്ചാര സ്ഥലത്ത് കൂറ്റൻ പാറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഏഴുമരണം. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. 

കൂറ്റൻ പാറയുടെ ഒരു​ ഭാഗം ബോട്ടുകൾക്ക് മീതേക്ക് അടർന്നുവീഴുന്നത് വിഡിയോയിൽ കാണാം. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂർണമായും തകർന്നത്. ഏഴുപേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാതായി. ഒമ്പതുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Scroll to load tweet…

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.