മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്
റോം: കത്തോലിക്കാ സഭയ്ക്ക് പുതിയ ഏഴ് വിശുദ്ധന്മാർ കൂടി. ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനായ വൈദികനും. ലിയോ പതിനാലാമൻ മാർപ്പാപ്പ കത്തോലിക്കാ സഭയുടെ നേതൃ പദവിയിലേക്ക് എത്തിയതിന് പിന്നാലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരുടെ എണ്ണം 9ായി. മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഏഴ് പേരെ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
വംശഹത്യയിൽ കൊല്ലപ്പെട്ട ബിഷപ്പും വിശുദ്ധ പദവിയിലേക്ക്
അർമേനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ട ബിഷപ്, പാവങ്ങളുടെ ഡോക്ടറെന്ന പേരിൽ അറിയപ്പെട്ട വെനസ്വേല സ്വദേശി അടക്കമുള്ളവരാണ് പുതിയ വിശുദ്ധന്മാർ. 1841ൽ ജനിച്ച ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ 1926ലാണ് മരണപ്പെട്ടത്. പ്രാർത്ഥനകൾക്ക് ശേഷം വിശുദ്ധന്മാരുടെ വലിയ ചിത്രങ്ങൾ അനാവരണം ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം 24ാം വയസിൽ മരണപ്പെട്ട കാർലോസ് അക്യൂട്ടിസിനെ ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിരുന്നു. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മൂന്ന് വ്യവസ്ഥകളാണ് വച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനമായി വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി കുറഞ്ഞത് രണ്ട് അത്ഭുതങ്ങളെങ്കിലും പ്രവർത്തിച്ചിരിക്കണം. ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും മുൻപ് മരിച്ച ആളായിരിക്കണം. മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരിക്കണം. വെനസ്വേലയിൽ നിന്നുള്ള കന്യാസ്ത്രീയായിരുന്ന മരിയ കാർമെൻ റെൻഡിൽസ് തെക്കൻ അമേരിക്കയിലെ ആദ്യത്തെ വനിതാ വിശുദ്ധയായും ഞായറാഴ്ച ഉയർത്തപ്പെട്ടു.
