മാലദ്വീപിന് 4850 കോടി രൂപ വായ്പ നൽകുന്നതും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതും കരാറുകളിൽ ഉൾപ്പെടുന്നു. മാലദ്വീപിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മോദി മുഖ്യാതിഥിയാകും
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇന്നലെ മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ 8 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെ തുടർന്ന് വഷളായ ഇന്ത്യ - മാലദ്വീപ് ബന്ധം മുയിസു, ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്. സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് തിരിച്ചെത്തും.
രാജ്യത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്നെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തും. രാത്രി 8 മണിക്ക് തൂത്തുക്കുടിയിൽ എത്തുന്ന മോദി, തൂത്തുക്കൂടി വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ദക്ഷിണ തമിഴ്നാട്ടിൽ ആകെ 4,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവഹിക്കും. രാത്രി എ ഐ എ ഡി എം കെ ജനറൽസെക്രട്ടറി എടപ്പാടി പളനിസാമിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. നാളെ അരിയലൂരിലെ ഗംഗയ്കോണ്ട ചോളപുരം ക്ഷേത്രത്തിലെ ആഡി തിരുവാതിര ചടങ്ങിലും മോദി പങ്കെടുക്കും.
മാലദ്വീപിൽ മോദിക്ക് വൻ വരവേൽപ്പ്
മാലദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിൽ മാലി റിപ്പബ്ലിക് സ്ക്വയറിൽ ഗാഡ് ഓഫ് ഓണറോടെ മോദിയെ സ്വീകരിച്ചു. മാലദ്വീപിലെ ഇന്ത്യൻ സമൂഹത്തെയും ശേഷം മോദി കണ്ടു. ശേഷം മുഹമ്മദ് മുയിസുവുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഇന്ത്യയും മാലദ്വീപും തമ്മിൽ 8 പുതിയ കരാറുകളിൽ ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പയായി നൽകാനും, മത്സ്യ ബന്ധനം, ഭൗമശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മോദി മുഖ്യാതിഥിയായി പങ്കെടുക്കും. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടും, ചൈനയോട് അടുക്കാൻ ശ്രമിച്ചതും ഇന്ത്യ മാലദ്വീപ് ബന്ധം തീർത്തും വഷളാക്കിയിരുന്നു. തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ അടക്കം വരവ് നിലച്ചത് മാലദ്വീപിന് വൻ തിരിച്ചടിയായി. ശേഷം മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ബന്ധം മെച്ചപ്പെട്ടത്.
