വാലന്‍റൈന്‍സ് ദിനത്തിലാണ് ന്യൂജേഴ്സിയിൽ കൊലപാതകം നടന്നത്. രണ്ട് ദിവസം കഴിഞ്ഞാണ് 32കാരനായ മെല്‍വിന്‍ തോമസ് പൊലീസിനെ വിളിച്ച് താന്‍ അച്ഛനെ കൊലപ്പെടുത്തി എന്ന് പറഞ്ഞത്
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ മലയാളിയായ 61 കാരന്റെ കൊലപാതകം കുടുംബ വഴക്കിനെ തുടർന്നെന്ന് സൂചന. കോട്ടയം സ്വദേശിയായ മാനുവൽ തോമസിനെ കുത്തികൊന്ന മകൻ മെൽവിൻ ജയിലിലാണ്.
വാലന്‍റൈന്‍സ് ദിനത്തിലാണ് ന്യൂജേഴ്സിയിലെ പരാമസിൽ കൊലപാതകം നടന്നത്. രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെയാണ് 32കാരനായ മെല്‍വിന്‍ തോമസ് പൊലീസിനെ വിളിച്ച് താന്‍ അച്ഛനെ കൊലപ്പെടുത്തി എന്ന് പറഞ്ഞത്. ഉടന്‍ തന്നെ പൊലീസെത്തിയെങ്കിലും മെല്‍വിന്‍ വാതില്‍ തുറന്നില്ല. ബലം പ്രയോഗിച്ചാണ് പൊലീസ് ഉള്ളില്‍ കടന്നത്. ബേസ്മെന്‍റിലാണ് മാനുവലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ തവണ കുത്തേറ്റ നിലയിലായിരുന്നു. പൊലീസെത്തിയ ഉടനെ മെല്‍വിന്‍ കീഴടങ്ങി.
മൃതദേഹത്തെ അപമാനിക്കല്‍, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആയുധം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങളും മെല്‍വിനെതിരെ ചുമത്തി. ഉടന്‍ തന്നെ ഇയാളെ ജയിലിലേക്ക് മാറ്റി. വരുംദിവസങ്ങളില്‍ കോടതിയില്‍ ഹാജരാക്കും.
ഇൻഷുറൻസ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മാനുവൽ. ഭാര്യ ലിസി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. മെൽവിനെ കൂടാതെ ഇവർക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്. മലയാളി കൂട്ടായ്മയിലൊക്കെ സജീവമായിരുന്നു മാനുവല്‍. പലര്‍ക്കും സഹായങ്ങള്‍ ചെയ്തിരുന്ന സൌമ്യനായ വ്യക്തി എന്നാണ് അറിയപ്പെട്ടിരുന്നത്. അതേസമയം മെല്‍വിന്‍ വിവാഹമോചിതനും തൊഴില്‍രഹിതനുമായിരുന്നു എന്നാണ് വിവരം. ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ് ഈ കൊലപാതകം.

