യാത്രക്കാർക്ക് അധിക നിരക്കുകളില്ലാതെ ടിക്കറ്റുകൾ മാറ്റിയെടുക്കാനോ അല്ലെങ്കിൽ റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ ഉള്ള അവസരം നൽകും.
ന്യൂഡൽഹി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ തെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഈ മാസം 25 വരെയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം വടക്കേ ഇന്ത്യയിൽ അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങളിലെ നിയന്ത്രണം മേയ് 15 വരെ നീട്ടിയിട്ടുണ്ട്.
മേയ് 25 വരെയുള്ള ദിവസങ്ങളിൽ തെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് സൗജന്യമായി ഒറ്റത്തവണ ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാനോ അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ വാങ്ങി ടിക്കറ്റ് റദ്ദാക്കാനോ അവസരം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ കോൺടാക്ട് സെന്ററിൽ നിന്ന് 011-69329333, 011-69329999 എന്നീ നമ്പറുകളിൽ ലഭിക്കും.
അതേ സമയം രാജ്യത്ത് പത്ത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഇന്ന് രാത്രി 12 മണി വരെ റദ്ദാക്കിയതായി ഇന്റിഗോ എയർലൈൻസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡിഗഡ്, ധരംശാല, ബികാനീർ, ജോധ്പൂർ, കിഷ്ണഗർ, രാജ്കോട്ട് വിമാനത്താവളത്തിലേക്കും ഇവിടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളുമാണ് ഇന്റിഗോ റദ്ദാക്കിയത്.


