ഗാസയിൽ കൊടുംദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ തകർത്തു, മരുന്നുകൾ തടഞ്ഞു; ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇസ്രയേൽ തകർത്തു. ഗാസയിൽ മരുന്ന് വിതരണം പോലും തടഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടെല്‍ അവീവ്: ഗാസയിലെ ജനങ്ങള്‍ കൊടും ദാരിദ്ര്യത്തിലെന്ന് പലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. പലസ്തീനിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇസ്രയേല്‍ തകര്‍ത്തു. മരുന്ന് വിതരണം പോലും തടയുകയാണ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി മനുഷ്യമൃഗങ്ങള്‍ എന്നാണ് ഗാസയിലെ ജനങ്ങളെ വിളിച്ചത്. പലസ്തീനികള്‍ പോരാട്ടം നിര്‍ത്തിയിട്ടില്ല. പലസ്തീനികളെ വഞ്ചിച്ചത് ഇസ്രയേലാണെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന വ്യക്തമാക്കി. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേൽ അറിയിച്ചു.
ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി.
വിമാനം അൽദഫ്റയിലെത്തിയത് ഇസ്രായേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി. അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ എംബസി ജീവനക്കാരന് കുത്തേറ്റതായി റിപ്പോര്‍ട്ട്; ആക്രമണ കാരണം വ്യക്തമല്ല, സംഭവം ചൈനയിൽ