തിങ്കളാഴ്ച രാത്രിയാണ് കുറിപ്പുകളില്ലാതെ വമ്പൻ സ്ഫോടന ദൃശ്യങ്ങൾ ഡൊണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വാഷിംഗ്ടൺ: ഇസ്ഫഹാനിലെ ഇറാൻ ആയുധശേഖരത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ആയുധ ശേഖരത്തിൽ 2000 പൌണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചതായാണ് ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ചൂണ്ടിക്കാണിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് കുറിപ്പുകളില്ലാതെ വമ്പൻ സ്ഫോടന ദൃശ്യങ്ങൾ ഡൊണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഇസ്ഫഹാനിൽ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്തമായ ആക്രമണമാണ് ഇസ്ഫഹാനിലുണ്ടായതെന്നാണ് വിലയിരുത്തൽ. 2.3ദശലക്ഷം ആളുകൾ തിങ്ങിപാർക്കുന്ന ഇറാനിയൻ നഗരമാണ് ഇസ്ഫഹാൻ. ബദർ സൈന്യത്തിന്റെ വ്യോമസേന താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 907 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ആയുധശേഖരത്തിലേക്ക് വർഷിച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ.
ആക്രമണം വലിയ രീതിയിലുള്ള പൊട്ടിത്തെറികൾക്കും മേഖലയിൽ കാരണമായിട്ടുണ്ട്. പാകിസ്ഥാൻ, ഈജിപ്ത്, സൌദി അറേബ്യ, ടർക്കി എന്നീ രാജ്യങ്ങൾ നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുമ്പോഴാണ് വലിയ രീതിയിലെ ആക്രമണം എന്നതും ശ്രദ്ധേയമാണ്. ഇസ്ഫഹാനിലെ ഭൂഗർഭ അറകളിൽ 540 കിലോഗ്രാം സംപുഷ്ടീകരിച്ച യുറേനിയം ഉള്ളതായാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്.


