ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തില്‍ ആർട്ടെമിസ് 2 സംഘം. ഇന്ന് പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

ദില്ലി: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തില്‍ ആർട്ടെമിസ്-2 സംഘം. ഇന്ന് പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. ഒറയേൺ പേടകത്തിന്‍റെ അവസാന സഞ്ചാരപാഥ തിരുത്തൽ വിജയകരമായി പൂർത്തിയായി. സ്പ്ലാഷ്‌ഡൗണിന് മുമ്പുള്ള നിർണായക ബേൺ ക്രൂ വിജയകരമായി നിർവഹിച്ചു. ഒറയൺ 8 സെക്കൻഡ് ദൈർഘ്യമുള്ള ത്രസ്റ്റർ ഫയറിംഗ് നടത്തി. ഇ- ബേൺ മൂലം സെക്കൻഡിൽ 4.2 അടി വേഗത്തിലുള്ള മാറ്റം ഉണ്ടായി. ഈ നിർണായക നീക്കം ആർട്ടെമിസ് 2വിനെ ഭൂമിയിലേക്കുള്ള അന്തിമ പാതയിൽ കൃത്യമായി നയിക്കാൻ സഹായിച്ചു. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിര്‍ണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പി മുര്‍ത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സഞ്ചാരികളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. അതിനുശേഷം ഹെലികോപ്റ്ററിലാകും നാല് പേരെയും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റുക. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ് -2 ദൗത്യ സംഘം മടങ്ങി വരുന്നത്. 54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യത്തിലൂടെ അത്യപൂർവ ചിത്രങ്ങൾ സംഘം പകർത്തുകയും ചെയ്തു.

YouTube video player