ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദേശം പാലിക്കണമെന്നും ബംഗ്ലാദേശ് ഭരണകൂടം. അടുത്തിടെ, ഷെയ്ഖ് ഹസീനയുടെ അഭിമുഖം ബംഗ്ലാദേശ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് താരിഖ് റഹ്മാൻ ഭരണകൂടത്തിൻ്റെ നിർദേശം. 

ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് നിർദേശവുമായി താരിഖ് റഹ്മാൻ ഭരണകൂടം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടഞ്ഞുള്ള കോടതി ഉത്തരവ് രാജ്യത്തെ മുഴുവൻ പത്ര, ഇലക്ട്രോണിക്, ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പാലിക്കണമെന്ന് ഭരണകൂടം നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഷെയ്ഖ് ഹസീന വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖം ബംഗ്ലാദേശിലെ വിവിധ മാധ്യമസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് താരിഖ് റഹ്മാൻ ഭരണകൂടത്തിൻ്റെ നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചുള്ള 2024ലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൻ്റെ നിർദേശം ചൂണ്ടിക്കാട്ടിയാണ് സർക്കാർ പ്രസ്താവനയിറക്കിയത്. കോടതി ശിക്ഷ വിധിച്ച, ഒളിവിൽ കഴിയുന്ന കുറ്റവാളിയുടെ പ്രസ്താവനകളും അഭിമുഖങ്ങളും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്നതിന് ബംഗ്ലാദേശിൽ നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.

ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടാനോ കൊല്ലപ്പെടാനോ ഉള്ള സാധ്യതയുണ്ടെങ്കിലും മാതൃരാജ്യത്തേക്ക് പോയേ തീരൂ എന്നും ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. തനിക്കൊപ്പം മറ്റ് അവാമി ലീ​ഗ് നേതാക്കളും ബം​ഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന അറിയിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടം താഴെവീണതും പിന്നീട് ഇന്ത്യയിൽ അഭയം തേടിയതും. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. മുൻ അഭ്യന്തര മന്ത്രി അസദുസ്സാമൻ ഖാൻ കമലിനും വധശിക്ഷ വധിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് പലതവണ ആവശ്യപ്പെട്ടിരുന്നു.