നൈജീരിയയിൽ തീവ്രവാദി ആക്രമണം: 110 കർഷക തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു
ഈ വര്‍ഷം സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നത്.
മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണമുണ്ടായത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
ഈ വര്‍ഷം സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നത്. ഈ മനുഷ്യത്വ രഹിത പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
13 വർഷം കൂടി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗ്രാമവാസികൾ പോയപ്പോഴായിരുന്നു ഭീകരാക്രമണമുണ്ടായത്. ആയുധധാരികളായ ഭീകരർ കർഷകരെ വളഞ്ഞ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഓടിപ്പോകാൻ ശ്രമിച്ച ചിലരെ പിടികൂടി കൈ പിറകിൽ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യുഎൻ അധികാരികളുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായും പറയുന്നു.
കൊല്ലപ്പെട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നൈജീരിയയിലെ തെക്ക് പടിഞ്ഞാറന് സംസ്ഥാനമായ സൊകോട്ടോയിൽ നിന്നുള്ളവരാണ്. ഇവർ ജോലിക്കായാണ് 1,000 കിലോമീറ്ററോളം താണ്ടി എത്തിയത്. ആറുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനൊപ്പം തന്നെ ഇനിയും നിരവധിപ്പേരെ കണ്ടെത്താനുണ്ട് അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.