കൊമിലയിലെ ദുര്‍ഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് ബംഗ്ലദേശിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. 

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗ്ഗ പൂജ വേളയില്‍ നടന്ന ആക്രമണങ്ങളും, അതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവും ആസൂത്രിതമാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട സംഘര്‍ഷം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാന്‍ ഖാന്‍ ഞായറാഴ്ച അറിയിച്ചത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 4000 പേര്‍ക്കെതിരെ കേസുകള്‍ എടുത്തതായും ബംഗ്ല അഭ്യന്തരമന്ത്രി അറിയിച്ചു.

കൊമിലയിലെ ദുര്‍ഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് ബംഗ്ലദേശിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കൊമിലയിലെയും, റാമു, നാസിര്‍ നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന പ്രശ്നങ്ങളില്‍ സംഘടിതമായ കുറ്റകൃത്യം നടന്നുവെന്നാണ് ബ്ലംഗ്ലാദേശ് ആഭ്യന്തരമന്ത്രി പറയുന്നത്. കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കും. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷയും നല്‍കും- ധാക്ക ഡ്രൈബ്യൂണലിനോട് ആഭ്യന്തര മന്ത്രി പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പ്രതികാരമായി ആസൂത്രീതമായി ബംഗ്ലദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാളിലെ ബിജെപി ഘടകം ആരോപിച്ചിട്ടുണ്ട്.

അതേ സമയം വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ദുര്‍ഗ പൂജ പന്തലുകളും, അമ്പലങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു വിഭാഗക്കാരുടെ കടകളും ആക്രമിക്കപ്പെട്ടുവെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ചന്ദ്പൂര്‍, ചിറ്റഗോങ്, ഗാസിപ്പൂര്‍, ബന്ദര്‍ബന്‍, മൌലവി ബസാര്‍ എന്നിവിടങ്ങളില്‍ എല്ലാം സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെടുകയും, ഒരു സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പൊലീസ് ഓഫീസര്‍ അടക്കം 17 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു.