യുവതലമുറയ്ക്ക് ഇസ്‌ലാമിന്റെ സഹിഷ്ണുതയും സമാധാന സന്ദേശവും പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രം വലിയ പങ്കുവഹിച്ചിരുന്നതിനാലാണ് കേന്ദ്രം സംരക്ഷിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നതെന്ന് കിരീടവകാശി വ്യക്തമാക്കി.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ ഇസ്ലാമിക കേന്ദ്രത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള സാമ്പത്തിക സഹായ വാഗ്ദാനവുമായി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നവീകരണ പ്രവര്‍ത്തികള്‍ക്കിടെയുണ്ടായ അഗ്നബാധയില്‍ ഇസ്ലാമിക കേന്ദ്രത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

യുവതലമുറയ്ക്ക് ഇസ്‌ലാമിന്റെ സഹിഷ്ണുതയും സമാധാന സന്ദേശവും പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രം വലിയ പങ്കുവഹിച്ചിരുന്നതിനാലാണ് കേന്ദ്രം സംരക്ഷിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നതെന്ന് കിരീടവകാശി വ്യക്തമാക്കി. ഇന്തോനേഷ്യയുമായുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന നടപടിയാവും ഇതെന്നും കിരീടാവകാശി വിശദമാക്കി. ബാലിയിലെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി അറേബ്യ കിരീടവകാശിയോട് നന്ദി പ്രകാശിപ്പിക്കുന്നതായി ഇന്തോനേഷ്യന്‍ അംബാസിഡര്‍ അബ്ദുള്‍ അസീസ് അഹമ്മദ് പ്രതികരിച്ചു.

അദ്ദേഹത്തിന്‍റെ സാന്നിധ്യം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇരു രാജ്യങ്ങളുടേയും ബന്ധം ജി20യെയും ശക്തിപ്പെടുത്തുമെന്നും ഇന്തോനേഷ്യന്‍ അംബാസിഡര്‍ പറയുന്നു. സഹോദര ബന്ധത്തിന്‍റെ പ്രതിഫലനമായാണ് ജക്കാര്‍ത്ത ഇസ്ലാമിക സെന്‍ററിനുള്ള സഹായത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജക്കാര്‍ത്തയിലെ മാത്രമല്ല ഇന്തോനേഷ്യയിലെ ജനങ്ങളുടെ ഇടയിലെ സുപ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഇസ്ലാമിക കേന്ദ്രം. 109435 ചതുരശ്ര മീറ്ററുള്ള കേന്ദ്രത്തില്‍ നിരവധിയായ സൌകര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരേ സമയം 20000 ല്‍ അധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആരാധനാലയവും പഠനകേന്ദ്രവും ഇതിന്‍റെ ഭാഗമായിരുന്നു.

ഈ കേന്ദ്രത്തിന്‍റെ മകുടമടക്കമാണ് ഒക്ടോബര്‍ 19നുണ്ടായ അഗ്നിബാധയില്‍ തകര്‍ന്നിരുന്നു. നവീകരണ സമയത്തുണ്ടായ അഗ്നിബാധയില്‍ ആളപായം സംഭവിച്ചിരുന്നില്ല. ഇസ്ലാമിക കേന്ദ്രത്തിന്‍റെ മകുടം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപ്പണിക്കിടെ ഈ മകുടത്തില്‍ അഗ്നിബാധയുണ്ടായിരുന്നു.