പ്രസിഡന്‍റിനെ വിമര്‍ശിക്കുന്ന ഓഡിയോ ചോര്‍ന്നു: യുക്രൈന്‍ പ്രധാനമന്ത്രി രാജിവച്ചു
താന്‍ പ്രസിഡന്‍റിന് രാജിക്കത്ത് നല്‍കി എന്ന് പറഞ്ഞ ഹോഞ്ചരുക്, ഇത് തന്‍റെ സുതാര്യതയുടെയും മാന്യതയുടെയും അടയാളമാണെന്നും. എന്‍റെ പ്രസിഡന്‍റിനോടുള്ള ബഹുമാനവും, വിശ്വാസവും ചോദ്യം ചെയ്യാനാകാത്തതാണെന്നും പറഞ്ഞു. തന്‍റെ രാജി പാര്‍ലമെന്‍റില്‍ വയ്ക്കാന്‍ അദ്ദേഹം പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു.
കീവ്: യുക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചരുക് രാജിവച്ചു. താന്‍ രാജി സമര്‍പ്പിച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് ഒലെക്‌സി രാജ്യത്തെ അറിയിച്ചത്. നേരത്തെ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കിക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ഒലെക്‌സി ഹോഞ്ചരുകിന്‍റെ ഓഡിയോ ടേപ്പ് പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് രാജി.
നേരത്തെ പ്രസിഡന്‍റിന് രാഷ്ട്രീയത്തില്‍ മുന്‍ പരിചയം ഒന്നും ഇല്ലെന്നും, അദ്ദേഹത്തിന് സാമ്പത്തിക രംഗത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഹോഞ്ചരുക് അഭിപ്രായപ്പെടുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ടെലിവിഷന്‍ സീരീസുകളില്‍ പ്രസിഡന്‍റായി അഭിനയിച്ച സെലന്‍സ്കി കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെയാണ് യുക്രൈന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ഇത് കൂടി കണക്കിലെടുത്തായിരുന്നു ഹോഞ്ചരുകിന്‍റെ പ്രസ്താവന എന്ന് വിമര്‍ശനം ഉയര്‍ന്നു.
താന്‍ പ്രസിഡന്‍റിന് രാജിക്കത്ത് നല്‍കി എന്ന് പറഞ്ഞ ഹോഞ്ചരുക്, ഇത് തന്‍റെ സുതാര്യതയുടെയും മാന്യതയുടെയും അടയാളമാണെന്നും. എന്‍റെ പ്രസിഡന്‍റിനോടുള്ള ബഹുമാനവും, വിശ്വാസവും ചോദ്യം ചെയ്യാനാകാത്തതാണെന്നും പറഞ്ഞു. തന്‍റെ രാജി പാര്‍ലമെന്‍റില്‍ വയ്ക്കാന്‍ അദ്ദേഹം പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു.
ഇതേ സമയം യുക്രൈന്‍ പാര്‍ലമെന്‍റായ റാഡ വോട്ട് ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ രാജി ഔദ്യോഗികമാകൂ. അതിന് മുന്‍പ് പ്രസിഡന്‍റ് കത്ത് അംഗീകരിക്കണം. എന്നാല്‍ പ്രസിഡന്‍റ് ഈ രാജി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ പുറത്തായ ശബ്ദരേഖ സംബന്ധിച്ച് പ്രതികരിച്ച ഹോഞ്ചരുക് ഒരു ഔദ്യോഗിക മീറ്റിംഗിലെ ചെറിയൊരു ഭാഗം മാത്രമാണ് അതെന്നും താന്‍ പ്രസിഡന്‍റിനെ അനുസരിക്കാത്തവനാണ് എന്ന് ചിത്രീകരിക്കാന്‍ ചില സ്വദീന ശക്തികള്‍ നടത്തിയ നീക്കമാണ് ഇതെന്നുമാണ് പ്രതികരിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.