ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു; പ്രതിഷേധം
. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ഓഗസ്റ്റിലാണ് ചെംഗിനെ തടവിലാക്കിയത്
ബെയ്ജിംഗ്: ചൈനീസ് വംശജയായ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു. രാജ്യരഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനല്‍ അവതാരക ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജയലില്‍ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ചയാണ് കുറ്റം ചുമത്തിയത്.
തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ചെംഗിന് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ഓഗസ്റ്റിലാണ് ചെംഗിനെ തടവിലാക്കിയത്.
ചൈനയ്ക്കും ഓസ്ട്രേലിയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാപാര നയതന്ത്ര പ്രശ്നങ്ങള്‍ക്കിടയിലാണ് അറസ്റ്റ്. അറസ്റ്റിന് മുൻപായി തടവിലായ സമയത്ത് ചൈനയിലെ ഓസ്ട്രേലിയൻ എംബസി അധികൃതർ മൂന്നു തവണ ചെംഗ് ലീയെ സന്ദർശിച്ചിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ഇതിൽ അവസാനത്തെ കൂടികാഴ്ച ജനുവരി 22നായിരുന്നു. ചെംഗ് ലീയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
അതേ സമയം ഓസ്ട്രേലിയൻ ടെലിവിഷൻ എബിസിയിൽ സംസാരിച്ച ചെംഗ് ലീയുടെ കുടുംബ വക്താവ് അറസ്റ്റിന് കാരണമായി ചൈന പറയുന്ന വസ്തുകൾ തള്ളിക്കളഞ്ഞു. എന്തെങ്കിലും രാജ്യ രഹസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെംഗ് ലീ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല, എന്താണെന്ന് അറിയാത്ത കാര്യത്തിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് - കുടുംബ വക്താവ് വെൻ പറയുന്നു. ചെംഗ് ലീയുടെ കുടുംബം അമ്മയും ഒൻപതും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നതാണ്. അവരിപ്പോൾ മെൽബണിലാണ് താമസം.