Covid Lockdown| ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്, 10 ദിവസത്തിന് ശേഷം വിലയിരുത്തും, വാക്സിൻ നിർബന്ധമാക്കും
കൊറോണ വൈറസ് കേസുകൾ കൂടുന്നതിന് പിന്നാലെ ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രിയ...
വിയന്ന: ഓസ്ട്രിയ (Austria) വീണ്ടും ലോക്ക്ഡൗണിലേക്ക് (Lockdown) കടക്കുന്നു. രാജ്യത്ത് കൊവിഡ് (Covid 19) കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്സിൻ (Vaccine) നിർബന്ധമാക്കുകയും ചെയ്യുമെന്ന് ചാൻസലർ അലക്സാണ്ടർ ഷാലെൻബെർഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
കൊറോണ വൈറസ് കേസുകൾ കൂടുന്നതിന് പിന്നാലെ ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രിയ. അടുത്ത വർഷം ഫെബ്രുവരി 1 മുതൽ കൊവിഡ് -19 വാക്സിനേഷൻ നിർബന്ധമാക്കാൻ രാജ്യം പദ്ധതിയിടുന്നുണ്ട്. ലോക്ക്ഡൗൺ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയും 10 ദിവസത്തിന് ശേഷം വിലയിരുത്തുകയും ചെയ്യുമെന്ന് ഷാലെൻബെർഗ് പറഞ്ഞു.
ഓസ്ട്രിയയിലെ കൊവിഡ് കേസുകൾ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും ഉയർന്നതാണ്, ഏഴ് ദിവസംകൊണ്ട് 100,000 ആളുകളിൽ 991 പേർക്ക് കൊവിഡ് എന്ന നിരക്കിലെത്തി. നെതർലാൻഡ്‌സ് ഇപ്പോൾ ഭാഗിക ലോക്ക്ഡൗണിലാണ്, ബാറുകളും റെസ്റ്റോറന്റുകളും രാത്രി 8 മണിക്ക് അടയ്ക്കും.