ഉൽപാദനവും കയറ്റുമതിയും നിയന്ത്രിക്കുന്ന 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ച് ബഹ്റൈൻ എണ്ണക്കമ്പനിയായ ബാപ്കോ. ആഭ്യന്തര വിതരണം ഉറപ്പു വരുത്തുമെന്ന് കമ്പനി അറിയിച്ചു.

മനാമ: ഇറാന്‍റെ ആക്രമണത്തെ തുടർന്ന് ഉൽപാദനവും കയറ്റുമതിയും നിയന്ത്രിക്കുന്ന 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ച് ബഹ്റൈൻ എണ്ണക്കമ്പനിയായ ബാപ്കോ. പ്രതിദിനം നാലര ലക്ഷം ബാരലിൽ അധികം ഉൽപാദിപ്പിക്കുന്ന ബാപ്കോയുടെ നടപടി ആഗോള എണ്ണവിലയെ ബാധിക്കും. അതേസമയം, ആഭ്യന്തര വിതരണം ഉറപ്പു വരുത്തുമെന്ന് കമ്പനി അറിയിച്ചു.

ഒമാനിൽ മേയ് മാസത്തിലെ വിതരണത്തിനുള്ള ക്രൂഡ് ഓയിൽ വില 124 ഡോളറായി. 80 ഡോളറിൽ നിന്നാണ് സംഘർഷം തുടങ്ങിയ ശേഷമുള്ള ഈ ഉയർച്ച. ബഹ്റൈനിൽ നടന്ന ആക്രമണത്തിൽ പലർക്കും പരിക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തിരുന്നു. സൗദിയിൽ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ ഇറാൻ നിരന്തരം ആക്രമണം തുടരുകയാണ്. റിയാദ് നഗരം, അൽ ഖർജ്, അൽ ജൗഫ്മേഖലകളും ആക്രമിക്കപ്പെട്ടു. എല്ലാ ശ്രമങ്ങളും തകർത്തു. ഒരു യു.എസ് സൈനികൻ കൊല്ലപ്പെട്ടതും സൗദിയിലാണ്. യു.എ.ഇയിൽ അബുദാബിയിലുണ്ടായആക്രമണത്തിൽ 2 പേർക്ക് നേരിയ പരിക്കേറ്റു. ഫുജൈറയിൽ ഡ്രോൺ അവശിഷ്ടം വീണ് ഓയിൽഇൻഡസ്ട്രിയൽ സോണിന് സമീപം തീപിടുത്തമുണ്ടായി.

ക്രൂഡ് ഓയിൽ തിളയ്ക്കുന്നു

മിഡിൽ ഈസ്റ്റ് യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ എണ്ണവിലയിൽ വൻ വർധനവ്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തി. ഏറെ മാസങ്ങൾക്ക് ശേഷമാണ് വില ഇത്രയും ഉയരുന്നത്. വിതരണത്തിൽ പ്രതിസന്ധി നേരിടുമെന്ന ആശങ്കയെത്തുടർന്ന് തിങ്കളാഴ്ച യുഎസിലെ പ്രധാന എണ്ണ സൂചികയിൽ വില 30 ശതമാനത്തിലധികം ഉയർന്നു. 0230 GMT വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ബാരലിന് 30.04 ശതമാനം ഉയർന്ന് 118.21 ഡോളറിലെത്തി. പിന്നീട് നേരിയ തോതിൽ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 27.54 ശതമാനം ഉയർന്ന് 118.22 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച ബ്രെന്റ് ഓഹരികൾ 27% ഉം ഡബ്ല്യുടിഐ ഓഹരികൾ 35.6% ഉം ഉയർന്നു. സംഘർഷം വേഗത്തിൽ അവസാനിച്ചാലും, മാസങ്ങളോളം ഇന്ധന വില ഉയർന്നേക്കുമെന്നും പറയുന്നു. മുൻനിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ചെങ്കടലിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ഇടിവ് നികത്താൻ ഈ അളവ് പര്യാപ്തമല്ലെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.