പാകിസ്ഥാന്‍ ബലോച് മേഖലയില്‍ വീണ്ടും ബിഎല്‍എയുടെ ആക്രമണം. ക്വറ്റ-കറാച്ചി ഹൈവേ തടയുകയും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തീയിടുകയും ചെയ്തു. 

ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം. കലാറ്റിലെ മോംഗോച്ചാർ പ്രദേശത്ത് വലിയ രീതിയിൽ ആക്രമണം നടത്തുകയും ക്വറ്റ-കറാച്ചി ഹൈവേ തടസ്സപ്പെടുത്തുകയും സർക്കാർ ഓഫീസുകൾക്ക് തീയിടുകയും ചെയ്തതായി വാർത്താ ഏജൻസിയായ ഡിഡി ന്യൂസ് റിപ്പോർട്ട് ചെയ്തു. സായുധരായ ബി‌എൽ‌എ തീവ്രവാദികൾ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി, ബസുകളും കാറുകളും തടഞ്ഞു. തുടർന്ന് നാഡ്ര, ജുഡീഷ്യൽ കോംപ്ലക്സ്, നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് തീയിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു ആക്രമണത്തിൽ, ഗദാനിയിൽ നിന്ന് ക്വറ്റയിലേക്ക് തടവുകാരെ കൊണ്ടുപോയിരുന്ന പൊലീസ് വാൻ പതിയിരുന്ന് ആക്രമിച്ച് 10 തടവുകാരെ മോചിപ്പിക്കുകയും അഞ്ച് പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തു. വാനും രണ്ട് ഉദ്യോഗസ്ഥരെയും പിന്നീട് വിട്ടയച്ചു. സുരക്ഷാ സേന പ്രത്യാക്രമണം നടത്തുകയും ദേശീയപാത വീണ്ടും തുറക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ധാതുസമ്പന്നമായ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ബലൂച് വിഘടനവാദികളും പാക് സുരക്ഷാ സേനയും പതിറ്റാണ്ടുകളായി പോരാടുകയാണ്. കലാത് ജില്ലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു. വിദേശ ധനസഹായം സ്വീകരിക്കുന്ന ഊർജ്ജ പദ്ധതികളെയും ഇവർ ലക്ഷ്യമിട്ടിരുന്നു. മാർച്ചിൽ, ട്രെയിൻ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കുകയും നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.