മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് മതേതരത്വം തകരുകയാണെന്നും മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾ, ആക്രമിക്കപ്പെടുകയാണെന്നും അവർ ആരോപിച്ചു.
ധാക്ക : ബംഗ്ലാദേശിൽ തന്റെ പുറത്താക്കലിന് പിന്നാലെ അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. മുസ്ലിങ്ങളല്ലാത്തവർക്കെതിരെ വലിയ അതിക്രമം നടക്കുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ജീവനോടെ കത്തിച്ചുകൊല്ലുന്നതുപോലുള്ള സംഭവവികാസങ്ങളുണ്ടാകുന്നു. ഇതായിരുന്നില്ല ബംഗ്ലാദേശിൻ്റെ ഭൂതകാലം. ഏറെനാൾ ഇങ്ങനെ തുടരാനാവില്ലെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമർശം.
അതിനിടെ ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 200 കിമീ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ ഉപജില്ലയിൽ രാത്രി 11 മണിയോടെയാണ് 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ട് കൊല്ലപ്പെട്ടത്. സാമ്രാട്ട് 'സാമ്രാട്ട് ബഹിനി' എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നുവെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് സാമ്രാട്ട് നാടുവിട്ട് കലിമോഹർ യൂണിയനിലെ തന്റെ ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് മടങ്ങിയെത്തിയിരുന്നു.


