ഇമ്രാന്‍ഖാന്റെ തെഹ്‌റിക് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബിലാവൽ ആരോപിച്ചു.
ഇസ്ലാമബാദ്: വിദേശ രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചു വിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങള്‍ക്കെതിരെ പാകിസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാകിസ്ഥാൻ താവളമാക്കിയിരിക്കുന്ന തീവ്രവാദികള്‍ എങ്ങനെയാണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതെന്ന് പാക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിലാവല്‍ പറഞ്ഞു. ബുധനാഴ്ച സിന്ധ് അസംബ്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇമ്രാന്‍ഖാന്റെ തെഹ്‌റിക് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബിലാവൽ ആരോപിച്ചു. മൂന്ന് തവണ രാജ്യം തെരഞ്ഞടുത്ത പ്രധാനമന്ത്രിയെ സർക്കാർ ജയിലിലിട്ടു. പക്ഷെ നിരോധിത സംഘടനകള്‍ നിരന്തരം അക്രമണങ്ങള്‍ പാകിസ്ഥാന്‍ മണ്ണിലും മറ്റ് രാജ്യങ്ങളിലും അഴിച്ചു വിടുകയാണ്, ഇതെന്ത് വിരോധാഭാസമാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും പുത്രനാണ് ബിലാവല്‍. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവും കൂടിയാണ് അദ്ദേഹം.
